5 ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; "നിനക്കു എന്തു വേണമെന്നു ചോദിച്ചു കൊൾക" എന്നു ദൈവം അരുളിച്ചെയ്തു.
6 അതിന് ശലോമോൻ മറുപടി പറഞ്ഞത്: "എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ അങ്ങേയുടെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം അങ്ങ് അവന് വലിയ കൃപ ചെയ്തു; ഈ വലിയ കൃപ തുടരുകയും, ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു. 7 എന്റെ ദൈവമായ യഹോവേ, അങ്ങ് അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; ചുമതലകൾ നിറവേറ്റുവാൻ എനിക്ക് അറിവില്ല. 8 അങ്ങ് തിരഞ്ഞെടുത്തതും എണ്ണിക്കൂടാതവണ്ണം വലിപ്പവും ഉള്ള മഹാജാതിയായ ഒരു ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു. 9 ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് അങ്ങേയുടെ ജനത്തിന് ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതില്ലാതെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്വാൻ ആർക്കു കഴിയും?"
10 ശലോമോൻ ഈ കാര്യം ചോദിച്ചത് കർത്താവിനു പ്രസാദമായി. 11 ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: "നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം മാത്രം അപേക്ഷിച്ചതുകൊണ്ട് 12 ഞാൻ നിന്റെ അപേക്ഷ പ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പുണ്ടായിട്ടില്ല; നിന്റെ ശേഷം ഉണ്ടാകയും ഇല്ല.