6 എന്നാൽ യഹോവയുടെ ശിക്ഷ അസ്തോദ്യരുടെമേൽ കഠിനമായിരുന്നു; അവൻ അവരെ നശിപ്പിച്ചു. അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവർക്ക് മൂലരോഗം ബാധിച്ചു. 7 അങ്ങനെ സംഭവിച്ചത് അസ്തോദ്യർ മനസ്സിലാക്കിയിട്ട്: "യിസ്രായേലിന്റെ ദൈവത്തിന്റെ നിയമപെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുത്; യഹോവയുടെ ശിക്ഷ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെ മേലും കഠിനമായിരിക്കുന്നു" എന്നു പറഞ്ഞു. 8 പിന്നീട് അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: "യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ച് നാം എന്ത് ചെയ്യേണം?" എന്നു ചോദിച്ചു.
അതിന് അവർ: "യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്ത് എന്ന സ്ഥലത്തേക്ക് കൊണ്ടുപോകട്ടെ" എന്നു പറഞ്ഞു. അങ്ങനെ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി. 9 അവർ അത് കൊണ്ടുചെന്നശേഷം യഹോവയുടെ ശിക്ഷ ആ പട്ടണത്തെയും പട്ടണക്കാരെയും ബാധിച്ചു; അവർക്ക് മൂലരോഗം ബാധിച്ചു.
10 അതുകൊണ്ട് അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്ക് കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: "നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു" എന്നു പറഞ്ഞ് നിലവിളിച്ചു. 11 അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: "യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന് അതിനെ തിരിച്ചയയ്ക്കണം; അത് വീണ്ടും അതിന്റെ സ്ഥലത്തേക്ക് പോകട്ടെ" എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; എന്തെന്നാൽ യഹോവയുടെ ശിക്ഷ അവിടെയും അതികഠിനമായിരുന്നു.