6 എന്നാൽ അല്പമായി വിതയ്ക്കുന്നവൻ അല്പമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യും എന്നു ഓർത്തുകൊള്ളുവിൻ. 7 അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; എന്തെന്നാൽ, സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും വർദ്ധിച്ചു വരുമാറ് നിങ്ങളിൽ സകലകൃപയും വർദ്ധിപ്പിക്കുവാൻ ദൈവം ശക്തൻ ആകുന്നു.
9 "അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു;
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു"
എന്നു എഴുതിയിരിക്കുന്നുവല്ലോ. 10 എന്നാൽ വിതയ്ക്കുന്നവന് വിത്തും, ഭക്ഷിക്കുവാൻ അപ്പവും നല്കുന്നവൻ, വിതയ്ക്കാനുള്ള നിങ്ങളുടെ വിത്ത് നൽകി പലമടങ്ങാക്കുകയും, നിങ്ങളുടെ നീതിയുടെ വിളവ് വർദ്ധിപ്പിക്കുകയും ചെയ്യും.
11 ഇങ്ങനെ ദൈവത്തിന് ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന് നിങ്ങൾ സകലത്തിലും സമ്പന്നർ ആകും. 12 ഈ നടത്തുന്ന ശുശ്രൂഷാസേവനം വിശുദ്ധന്മാരുടെ ആവശ്യങ്ങൾക്ക് ഉതകുന്നതു മാത്രമല്ലാതെ, ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു.