11 പിന്നെ സ്വർഗ്ഗം തുറന്നിരിക്കുന്നത് ഞാൻ കണ്ടു; ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിര; അതിന്മേൽ ഇരിക്കുന്നവന് വിശ്വസ്തനും സത്യവാനും എന്നു പേർ, അവൻ നീതിയോടെ ന്യായം വിധിക്കുകയും പോരാടുകയും ചെയ്യുന്നു. 12 അവന്റെ കണ്ണ് അഗ്നിജ്വാലപോലെ; അവന്റെ തലയിൽ അനേകം കിരീടങ്ങൾ; അവനല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാതെ എഴുതപ്പെട്ടിട്ടുള്ള ഒരു നാമവും അവനുണ്ട്. 13 രക്തത്തിൽ മുക്കിയിരിക്കുന്ന ഒരു അങ്കിയും അവൻ ധരിച്ചിരിക്കുന്നു; ദൈവവചനം എന്നു അവനു പേർ പറയുന്നു. 14 സ്വർഗ്ഗത്തിലെ സൈന്യം ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരകളുടെ പുറത്തു അവനെ അനുഗമിച്ചു. 15 ജനതകളെ വെട്ടേണ്ടതിന് അവന്റെ വായിൽനിന്നു മൂർച്ചയുള്ള ഒരു വാള് പുറപ്പെടുന്നു. ഇരുമ്പുകോൽ കൊണ്ടു അവൻ അവരെ ഭരിക്കും; സർവ്വശക്തനായ ദൈവത്തിന്റെ ക്രോധവും കോപാഗ്നിയുമായ മുന്തിരിച്ചക്ക് അവൻ മെതിക്കുന്നു. 16 രാജാധിരാജാവും കർത്താധികർത്താവും എന്നൊരു നാമം അവന്റെ അങ്കിമേലും തുടമേലും എഴുതിയിരിക്കുന്നു.
Publicidade