44 "നമ്മുടെ പിതാക്കന്മാർക്ക് മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു, ദൈവം മോശെയോട് സംസാരിച്ചപ്പോൾ; അവൻ കണ്ട മാതൃകപോലെ തന്നെ അതിനെ നിർമ്മിക്കേണം എന്നു അവനോട് കല്പിച്ചിരുന്നു. 45 നമ്മുടെ പിതാക്കന്മാർ, യോശുവയോടുകൂടെയുള്ള അവരുടെ തിരിച്ചുവരവിൽ ദേശത്തിലേക്ക് കൊണ്ടുവന്നത് ഈ കൂടാരമായിരുന്നു. ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജനതകളുടെ അവകാശത്തിലേക്ക് അവർ പ്രവേശിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ദാവീദിന്റെ കാലം വരെ അങ്ങനെതന്നെയായിരുന്നു, 46 അവനു ദൈവത്തിന്റെ മുമ്പാകെ കൃപ ലഭിച്ചിരുന്നു, യാക്കോബിന്റെ ദൈവത്തിന് ഒരു കൂടാരം ഉണ്ടാക്കുവാൻ അവൻ ആഗ്രഹിച്ചു. 47 എന്നാൽ ശലോമോൻ അവനു ഒരു ആലയം പണിതു. 48 അത്യുന്നതൻ കൈപ്പണിയായ ആലയത്തിൽ വസിക്കുന്നില്ലതാനും
49 ‘സ്വർഗ്ഗം എനിക്ക് സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു.
നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം?
എന്റെ വിശ്രമസ്ഥലവും ഏത്?
50 ഇതൊക്കെയും എന്റെ കൈ അല്ലയോ ഉണ്ടാക്കിയത്
എന്നു കർത്താവ് അരുളിച്ചെയ്യുന്നു’
എന്നു പ്രവാചകൻ പറയുന്നുവല്ലോ.