27 അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ വളരെ കാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽനിന്നു അവർക്ക് എതിരെ വന്നു. അവൻ വളരെക്കാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ ആയിരുന്നു താമസിച്ചത്. 28 അവൻ യേശുവിനെ കണ്ടിട്ട് നിലവിളിച്ചു അവനെ നമസ്കരിച്ചു: "യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്റെ കാര്യത്തിൽ ഇടപെടുന്നത് എന്തിന്? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു" എന്നു ഉറക്കെ പറഞ്ഞു. 29 അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അത് വളരെക്കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കുകയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും.
30 യേശു അവനോട്: നിന്റെ പേർ എന്ത്? എന്നു ചോദിച്ചു.
അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്: "ലെഗ്യോൻ" എന്നു അവൻ പറഞ്ഞു. 31 "പാതാളത്തിലേക്ക് പോകുവാൻ കല്പിക്കരുത്" എന്നു അവ അവനോട് അപേക്ഷിച്ചു.
32 അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കുവാൻ അനുവാദം തരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു. 33 ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ പന്നിക്കൂട്ടം വളരെ വേഗം തടാകത്തിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു.
34 ഈ സംഭവിച്ചത് പന്നിയെ മേയ്ക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു. 35 അവിടെ സംഭവിച്ചത് കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും നല്ല ബോധത്തോടെയും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നത് കണ്ടു ഭയപ്പെട്ടു.