യേശുവിന്റെ യെരൂശലേമിലേക്കുള്ള രാജകീയപ്രവേശനം
1 അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്: 2 നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. 3 "ഇതു ചെയ്യുന്നതു എന്ത്?" എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ "കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്" എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും എന്നു പറഞ്ഞു.
4 അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ടു അതിനെ അഴിച്ചു. 5 അവിടെ നിന്നവരിൽ ചിലർ അവരോട്: "നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?" എന്നു ചോദിച്ചു. 6 യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു. 7 അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ടു; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു.
8 അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി. 9 മുമ്പും പിമ്പും നടക്കുന്നവർ:
"ഹോശന്നാ,
കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
10 നമ്മുടെ പിതാവായ ദാവീദിന്റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ;
അത്യുന്നതങ്ങളിൽ ഹോശന്നാ" എന്നു ആർത്തുകൊണ്ടിരുന്നു.
11 അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.