22 യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: "അവനു ബെയെത്സെബൂൽ ബാധിച്ചിരിക്കുന്നു, ഭൂതങ്ങളുടെ തലവനെകൊണ്ട് അവൻ ഭൂതങ്ങളെ പുറത്താക്കുന്നു" എന്നു പറഞ്ഞു.
23 അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോട് പറഞ്ഞത്: സാത്താനു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും? 24 ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴിയുകയില്ല. 25 ഒരു വീട് തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ വീടിനു നിലനില്പാൻ കഴിയുകയില്ല. 26 സാത്താൻ തന്നോടുതന്നെ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവനു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു. 27 ഒരു ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു വസ്തുവകകൾ കവർന്നെടുക്കുവാൻ ആർക്കും കഴിയുകയില്ല; പിടിച്ച് കെട്ടിയാൽ പിന്നെ അവന്റെ വീട് കവർച്ച ചെയ്യാം. 28 മനുഷ്യരോടു സകലപാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; 29 എന്നാൽ പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 30 തനിക്കു ഒരു അശുദ്ധാത്മാവ് ഉണ്ട് എന്നു അവർ പറഞ്ഞിരുന്നതിനാലാണ് യേശു ഇങ്ങനെ പറഞ്ഞത്.