35 പിന്നെ നേരം നന്നേ വൈകിയപ്പോൾ, ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; "ഇതു നിർജ്ജനപ്രദേശം അല്ലോ; 36 നേരവും നന്നേ വൈകി; അവർ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്നു ഭക്ഷിക്കുവാൻ വല്ലതും വാങ്ങേണ്ടതിന് അവരെ പറഞ്ഞയക്കണം" എന്നു പറഞ്ഞു.
37 എന്നാൽ അവൻ അവരോട്: നിങ്ങൾ അവർക്കു ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞതിന്: "ഞങ്ങൾ പോയി ഇരുനൂറ് വെള്ളിക്കാശിന് അപ്പം വാങ്ങിക്കൊണ്ടു വന്ന് അവർക്കു തിന്മാൻ കൊടുക്കുകയോ?" എന്നു അവനോട് പറഞ്ഞു.
38 അവൻ അവരോട്: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു;
അവർ നോക്കിയിട്ട്: "അഞ്ചു അപ്പവും രണ്ടുമീനും ഉണ്ട്" എന്നു പറഞ്ഞു.
39 പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു. 40 അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു.
41 അവൻ ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടുമീനും എല്ലാവർക്കും വിഭാഗിച്ചു കൊടുത്തു. 42 അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു. 43 അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. 44 അപ്പം തിന്നവരോ അയ്യായിരം (5,000) പുരുഷന്മാർ ആയിരുന്നു.