10 ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം. 11 അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെ മേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം. 12 അതിന്നു നാലു പൊൻവളയം വാർപ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം. 13 ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. 14 തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം. 15 തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽ നിന്നു ഊരരുതു. 16 ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വെക്കേണം. 17 തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം. 18 പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം. 19 ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം. 20 കെരൂബുകൾ മേലോട്ടു ചിറകുവിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം. 21 കൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വെക്കേണം.
Publicidade
Publicidade