14 അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ജനത്തെ അഭിസംബോധനചെയ്ത് ഇങ്ങനെ വിശദീകരിച്ചു: "യെഹൂദാജനമേ, ജെറുശലേംനിവാസികൾ എല്ലാവരുമേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ഞാൻ വിശദീകരിക്കാം. 15 നിങ്ങൾ ചിന്തിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; കാരണം, ഇപ്പോൾ രാവിലെ ഒൻപതുമണിമാത്രമല്ലേ2:15 മൂ.ഭാ. മൂന്നാംമണി ആയിട്ടുള്ളൂ?2:15 ഇത് യെഹൂദരുടെ പ്രാർഥനാസമയമായിരുന്നു; സാധാരണ ഇതിനുശേഷമാണ് അവർ പ്രഭാതഭക്ഷണം കഴിച്ചിരുന്നത്. ഭക്ഷണംപോലും കഴിച്ചിട്ടില്ലാത്തതിനാൽ ആ സമയത്ത് അവർ മദ്യപിച്ചിട്ടില്ല എന്നാണ് പത്രോസ് ഉദ്ദേശിക്കുന്നത്. 16 യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുള്ളതാണിത്:
17 " ‘അന്തിമനാളുകളിൽ, ഞാൻ എന്റെ ആത്മാവിനെ
സകലമനുഷ്യരുടെമേലും പകരും;
നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും,
നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും;
നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.