22 ഹെരോദ്യയുടെ മകൾ വിരുന്നുശാലയുടെ അകത്തുവന്നു നൃത്തം ചെയ്ത് ഹെരോദാവിനെയും അതിഥികളെയും പ്രസാദിപ്പിച്ചു.
രാജാവ് അവളോട്, "നിനക്ക് ഇഷ്ടമുള്ളതെന്തും എന്നോടു ചോദിക്കുക, അതു ഞാൻ നിനക്കു തരാം" എന്നു പറഞ്ഞു. 23 "നീ എന്തു ചോദിച്ചാലും, രാജ്യത്തിന്റെ പകുതിയായാൽപോലും ഞാൻ നിനക്കു തരും," എന്ന് അദ്ദേഹം അവളോടു ശപഥംചെയ്തുപറഞ്ഞു.
24 അവൾ പുറത്തുപോയി, "ഞാൻ എന്താണു ചോദിക്കേണ്ടത്?" എന്ന് അമ്മയോടു ചോദിച്ചു.
"യോഹന്നാൻസ്നാപകന്റെ തല ആവശ്യപ്പെടുക," അമ്മ പറഞ്ഞു.
25 ഉടനെതന്നെ, പെൺകുട്ടി വേഗത്തിൽ രാജാവിന്റെ അടുക്കൽ തിരിച്ചെത്തി. "യോഹന്നാൻസ്നാപകന്റെ തല ഇപ്പോൾത്തന്നെ ഒരു തളികയിൽ എനിക്ക് തരണമേ" എന്നപേക്ഷിച്ചു.
26 രാജാവ് അത്യന്തം ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ അപേക്ഷ നിരസിക്കാൻ അയാൾക്കു നിവൃത്തിയില്ലാതായി. 27 അതുകൊണ്ട് ഹെരോദാവ് ഉടൻതന്നെ യോഹന്നാന്റെ തല കൊണ്ടുവരുന്നതിനുള്ള കൽപ്പനകൊടുത്ത് ഒരു ആരാച്ചാരെ അയച്ചു. അയാൾ ചെന്ന് കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദംചെയ്തു. 28 അദ്ദേഹത്തിന്റെ തല ഒരു തളികയിലാക്കി കൊണ്ടുവന്നു; ആരാച്ചാർ അത് പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി.