ബധിരനും മൂകനുമായ മനുഷ്യനെ സുഖപ്പെടുത്തുന്നു
31 പിന്നീട് യേശു സോർപ്രദേശം വിട്ടു സീദോനിലൂടെ ദെക്കപ്പൊലിവഴി ഗലീലാതടാകതീരത്തേക്കു പോയി. 32 അവിടെ ചിലർ ബധിരനും മൂകനുമായ ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു; അയാളുടെമേൽ കൈവെച്ച് സൗഖ്യമാക്കണമെന്ന് അദ്ദേഹത്തോടു യാചിച്ചു.
33 യേശു ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്ന് മാറ്റിനിർത്തി തന്റെ വിരലുകൾ അയാളുടെ ചെവികളിൽ ഇട്ടു; തന്റെ തുപ്പൽ അയാളുടെ നാവിൽ തൊടുവിച്ചു. 34 അദ്ദേഹം സ്വർഗത്തിലേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ "തുറന്നുവരിക" എന്നർഥമുള്ള "എഫഥാ" എന്നു പറഞ്ഞു. 35 അപ്പോൾ അയാളുടെ ചെവികൾ തുറന്നു; നാവിന്റെ തടസ്സം നീങ്ങി. അവൻ വ്യക്തമായി സംസാരിച്ചുതുടങ്ങി.
36 ഇത് ആരോടും പറയരുത് എന്ന് യേശു കൽപ്പിച്ചു. അദ്ദേഹം പറയരുതെന്ന് എത്രയേറെ കൽപ്പിച്ചുവോ അത്രയേറെ അവർ അതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. 37 "അദ്ദേഹം എല്ലാം നന്നായി ചെയ്തിരിക്കുന്നു, ബധിരർക്കു കേൾവിയും മൂകർക്കു സംസാരശേഷിയും നൽകുന്നല്ലോ," എന്നു പറഞ്ഞ് ജനങ്ങൾ അത്യന്തം ആശ്ചര്യപ്പെട്ടു.