നാലായിരംപേർക്കു ഭക്ഷണം നൽകുന്നു
1 ആ ദിവസങ്ങളിൽത്തന്നെ വീണ്ടും ഒരു വലിയ ജനക്കൂട്ടം വന്നുകൂടിയിരുന്നു. അവരുടെപക്കൽ ഭക്ഷിക്കാൻ ഒന്നും അവശേഷിച്ചിരുന്നില്ല. അതുകൊണ്ട് യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്: 2 "എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. 3 ഞാൻ അവരെ വിശപ്പോടെ വീട്ടിലേക്കയച്ചാൽ അവർ വഴിയിൽ തളർന്നുവീഴും; അവരിൽ ചിലർ വളരെ ദൂരത്തുനിന്നു വന്നവരുമാണ്" എന്നു പറഞ്ഞു.
4 അതിനു ശിഷ്യന്മാർ, "ഇവിടെ ഈ വിജനപ്രദേശത്ത് ഇവർക്കു മതിയാകുന്നത്ര അപ്പം കിട്ടുന്നത് എവിടെനിന്ന്?" എന്നു ചോദിച്ചു.
5 യേശു അവരോട്, "നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?" എന്നു ചോദിച്ചു.
"ഏഴ്" അവർ മറുപടി പറഞ്ഞു.
6 യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു. പിന്നീട് ആ ഏഴ് അപ്പം എടുത്ത് സ്തോത്രംചെയ്ത്, നുറുക്കി, ജനങ്ങൾക്കു വിളമ്പാൻ ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അതു വിളമ്പുകയും ചെയ്തു. 7 അവരുടെപക്കൽ കുറെ ചെറിയ മീനും ഉണ്ടായിരുന്നു; അതിനുവേണ്ടിയും അദ്ദേഹം നന്ദി അർപ്പിച്ചതിനുശേഷം, വിളമ്പാൻ ശിഷ്യന്മാരോടു പറഞ്ഞു. 8 ജനങ്ങൾ ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു. 9 അവിടെ ഭക്ഷണം കഴിച്ചവരിൽ പുരുഷന്മാർ ഏകദേശം നാലായിരം ആയിരുന്നു.