കനാൻ നിവാസിയായ സ്ത്രീയുടെ വിശ്വാസം
21 യേശു ആ സ്ഥലംവിട്ടു സോർ, സീദോൻ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. 22 അപ്പോൾ അവിടെനിന്നുള്ള കനാൻ നിവാസിയായ ഒരു സ്ത്രീ വന്ന് നിലവിളിച്ചുകൊണ്ട്, "കർത്താവേ, ദാവീദുപുത്രാ, എന്നോട് കരുണയുണ്ടാകണമേ! ഒരു ഭൂതം എന്റെ മകളെ ബാധിച്ച് അവളെ അതികഠിനമായി പീഡിപ്പിക്കുന്നു" എന്നു പറഞ്ഞു.
23 യേശു ഒരു വാക്കും ഉത്തരം പറഞ്ഞില്ല. അതുകൊണ്ട് ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, "നമുക്ക് പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്ന അവളെ പറഞ്ഞയയ്ക്കണമേ" എന്നപേക്ഷിച്ചു.
24 "ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുമാത്രമാണ് എന്നെ അയച്ചിരിക്കുന്നത്," എന്ന് യേശു ഉത്തരം പറഞ്ഞു.
25 എന്നാൽ, ആ സ്ത്രീ വന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണ്, "കർത്താവേ, എന്നെ സഹായിക്കണമേ" എന്നപേക്ഷിച്ചു.
26 അതിന് യേശു, "മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല"15:26 അവരുടെ മനോഭാവത്തെ വിമർശിച്ചുകൊണ്ടും താൻ ഈ കുഞ്ഞിനു സൗഖ്യം നൽകിയാൽ അവരുടെ പ്രതികരണം എന്തായിരിക്കും എന്ന് നന്നായി ഗ്രഹിച്ചുകൊണ്ടുമാണ് യേശു ഇപ്രകാരം പുറമേ ക്രൂരമെന്നു തോന്നുന്ന ഒരു പ്രസ്താവന ചെയ്തത്. എന്നു പറഞ്ഞു.
27 "ശരിയാണ് കർത്താവേ," അവൾ പറഞ്ഞു. "എങ്കിലും നായ്ക്കുട്ടികളും അവയുടെ യജമാനരുടെ മേശയിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ."
28 അപ്പോൾ യേശു, "സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്! നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ" എന്നു കൽപ്പിച്ചു. ആ നിമിഷംതന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിച്ചു.