എലീശ വിധവയെ സഹായിക്കുന്നു
1 പ്രവാചകശിഷ്യന്മാരിൽ ഒരാളുടെ ഭാര്യ എലീശയോടു നിലവിളിച്ചു പറഞ്ഞത്: "നിന്റെ ദാസനായിരുന്ന എന്റെ ഭർത്താവ് മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; എന്റെ ഭർത്താവ് കടക്കാരനായി മരിച്ചതിനാൽ ഇപ്പോൾ ആ കടക്കാരൻ എന്റെ രണ്ടു മക്കളെ അടിമകളാക്കുവാൻ ഭാവിക്കുന്നു."
2 എലീശ അവളോട്: "ഞാൻ നിനക്കു എന്തു ചെയ്തു തരേണം എന്നു പറയുക; വീട്ടിൽ നിനക്കു എന്താണുള്ളത്?" എന്നു ചോദിച്ചു.
"ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല" എന്നു അവൾ പറഞ്ഞു.
3 അതിന് അവൻ: "നീ ചെന്നു നിന്റെ അയല്ക്കാരോടു ഒഴിഞ്ഞ പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്. 4 പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച്, ഒഴിഞ്ഞ പാത്രങ്ങളിലെല്ലാം എണ്ണ പകരുക; നിറഞ്ഞ പാത്രങ്ങൾ ഒരു ഭാഗത്തുമാറ്റിവക്കുക" എന്നു പറഞ്ഞു.
5 അവൾ അവനെ വിട്ടു വീട്ടിൽ ചെന്നു തന്റെ മക്കളോടുകൂടെ അകത്ത് കടന്നു വാതിൽ അടച്ചു; മക്കൾ അവൾക്കു പാത്രങ്ങൾ കൊടുക്കുകയും അവൾ അവയിലേക്കു എണ്ണ പകരുകയും ചെയ്തു. 6 പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: "ഇനിയും പാത്രം കൊണ്ടുവരിക" എന്നു പറഞ്ഞു.
അവൻ അവളോട്: "പാത്രം ഒന്നും ഇല്ല" എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
7 അവൾ ചെന്നു ദൈവപുരുഷനോട് ഈ കാര്യം അറിയിച്ചു. "നീ പോയി ഈ എണ്ണ വിറ്റ് കടം വീട്ടുക. മിച്ചമുള്ള പണം കൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊള്ളുക" എന്നു പറഞ്ഞു.