കോടാലി കണ്ടെടുക്കുന്നു
1 പ്രവാചകശിഷ്യന്മാർ എലീശയോട്: "ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു അങ്ങ് കാണുന്നുവല്ലോ. 2 ഞങ്ങൾ യോർദ്ദാൻ നദിയുടെ തീരത്തു ചെന്നു അവിടെനിന്ന് ഓരോരുത്തനും ഓരോ മരം മുറിച്ചു കൊണ്ടുവന്നു ഞങ്ങൾക്കു വസിക്കുവാൻ ഒരു സ്ഥലം ഉണ്ടാക്കട്ടെ" എന്നു ചോദിച്ചു.
"പോകുവിൻ" എന്നു അവൻ പറഞ്ഞു.
3 അവരിൽ ഒരുത്തൻ: "ദയവായി അടിയങ്ങളോടുകൂടെ പോരേണമേ" എന്നു അപേക്ഷിച്ചതിന് "പോരാം" എന്നു അവൻ പറഞ്ഞു. 4 അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാന്റെ കരയിൽ എത്തി മരം മുറിച്ചു. 5 എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; "അയ്യോ കഷ്ടം; യജമാനനേ, അത് വായ്പ വാങ്ങിയതായിരുന്നു" എന്നു അവൻ നിലവിളിച്ചു.
6 "അത് എവിടെ വീണു?" എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു കോടാലി പൊങ്ങിവന്നു. 7 "അത് എടുത്തുകൊള്ളുക" എന്നു അവൻ പറഞ്ഞു. അവൻ കൈ നീട്ടി അത് എടുത്തു.