Publicidade

Ester 7

രാജാവ് ഹാമാനെ വധിക്കുന്നു

1 അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്ന് കഴിക്കുവാൻ ചെന്നു. 2 രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്‍റെ സമയത്ത് രാജാവ് എസ്ഥേറിനോട്: "എസ്ഥേർ രാജ്ഞിയേ, നിന്‍റെ അപേക്ഷ എന്ത്? അത് നിനക്ക് ലഭിക്കും. നിന്‍റെ ആഗ്രഹം എന്ത്? രാജ്യത്തിൽ പകുതി ആയാലും അത് സാധിച്ചുതരാം" എന്ന് പറഞ്ഞു.

3 അതിന് എസ്ഥേർരാജ്ഞി: "രാജാവേ, എന്നോട് കൃപയുണ്ടെങ്കിൽ രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ എന്‍റെ അപേക്ഷ കേട്ട് എന്‍റെ ജീവനെയും എന്‍റെ ആഗ്രഹം ഓർത്തു എന്‍റെ ജനത്തെയും എനിക്ക് നല്കേണമേ. 4 ഞങ്ങളെ നശിപ്പിച്ച് കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്‍റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ, എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നെങ്കിൽപോലും ഞാൻ മിണ്ടാതിരിക്കുമായിരുന്നു. കാരണം ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായി തീരരുതല്ലോ. എന്നാൽ ഞങ്ങളെ ഉന്മൂലനാശം ചെയ്യാൻ പോകുകയാണല്ലോ" എന്ന് ഉത്തരം പറഞ്ഞു.

5 അഹശ്വേരോശ്‌ രാജാവ് എസ്ഥേർ രാജ്ഞിയോട്: "അവൻ ആർ? ഇങ്ങനെ ചെയ്യുവാൻ ശ്രമിച്ചവൻ എവിടെ?" എന്ന് ചോദിച്ചു.

6 അതിന് എസ്ഥേർ: "വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നെ" എന്ന് പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്‍റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നു പോയി. 7 രാജാവ് കോപത്തോടെ വീഞ്ഞുവിരുന്ന് വിട്ട് എഴുന്നേറ്റ് ഉദ്യാനത്തിലേക്ക് പോയി. എന്നാൽ രാജാവ് തനിക്കു ദോഷം നിശ്ചയിച്ചു എന്ന് കണ്ടിട്ട് ഹാമാൻ തന്‍റെ ജീവരക്ഷയ്ക്കായി എസ്ഥേർ രാജ്ഞിയോട് അപേക്ഷിക്കുവാൻ നിന്നു.

8 രാജാവ് ഉദ്യാനത്തിൽനിന്ന് വീണ്ടും വീഞ്ഞു വിരുന്നുശാലയിലേക്ക് വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തയുടെ മേൽ ഹാമാൻ വീണുകിടന്നിരുന്നു.

അപ്പോൾ രാജാവ്: "ഇവൻ എന്‍റെ മുമ്പാകെ അരമനയിൽവച്ച് രാജ്ഞിയെ കയ്യേറ്റം ചെയ്യുമോ?" എന്ന് പറഞ്ഞു. ഈ വാക്ക് രാജാവ് പറഞ്ഞ ഉടനെ അവർ ഹാമാന്‍റെ മുഖം മൂടി.

9 അപ്പോൾ രാജാവിന്‍റെ ഷണ്ഡന്മാരിൽ ഒരുവനായ ഹർബ്ബോനാ: "ഇതാ, രാജാവിന്‍റെ നന്മയ്ക്കായി സംസാരിച്ച മൊർദ്ദെഖായിക്ക് ഹാമാൻ ഉണ്ടാക്കിയതായ അമ്പത് മുഴം ഉയരമുള്ള കഴുമരം ഹാമാന്‍റെ വീട്ടിൽ നില്ക്കുന്നു" എന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചു.

"അതിന്മേൽ തന്നെ അവനെ തൂക്കിക്കൊല്ലുവിൻ" എന്ന് രാജാവ് കല്പിച്ചു.

10 അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്ക് വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നെ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്‍റെ ക്രോധം ശമിച്ചു.

Veja também

Publicidade
Ester
Ver todos os capítulos de Ester
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-