ബർത്തിമായിയ്ക്ക് കാഴ്ച ലഭിക്കുന്നു
46 അവർ യെരിഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരിഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു. 47 നസറായനായ യേശു ആ വഴി വരുന്നു എന്നു കേട്ടിട്ടു അവൻ: "ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ" എന്നു നിലവിളിച്ചു തുടങ്ങി.
48 മിണ്ടാതിരിക്കുവാൻ പലരും അവനെ ശാസിച്ചിട്ടും: "ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ" എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചുപറഞ്ഞു.
49 അപ്പോൾ യേശു നിന്നു: അവനെ വിളിപ്പിൻ എന്നു പറഞ്ഞു.
"ധൈര്യപ്പെടുക, എഴുന്നേല്ക്ക, അവൻ നിന്നെ വിളിക്കുന്നു" എന്നു പറഞ്ഞ് അവർ കുരുടനെ വിളിച്ചു. 50 അവൻ തന്റെ പുതപ്പ് എറിഞ്ഞുകളഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുക്കൽ വന്നു.
51 യേശു അവനോട്: ഞാൻ നിനക്കു എന്ത് ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു? എന്നു ചോദിച്ചതിന്: "റബ്ബൂനി, എനിക്ക് കാഴ്ച പ്രാപിക്കേണം" എന്നു കുരുടൻ അവനോട് പറഞ്ഞു.
52 യേശു അവനോട്: പോക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.