Publicidade

Jeremias 8

1 "ആ കാലത്ത് അവർ യെഹൂദാ രാജാക്കന്മാരുടെ അസ്ഥികളും പ്രഭുക്കന്മാരുടെ അസ്ഥികളും പുരോഹിതന്മാരുടെ അസ്ഥികളും പ്രവാചകന്മാരുടെ അസ്ഥികളും യെരൂശലേം നിവാസികളുടെ അസ്ഥികളും ശവക്കുഴികളിൽനിന്നെടുത്ത്, 2 അവർ സ്നേഹിച്ചതും സേവിച്ചതും പിന്തുടർന്ന് അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യനും ചന്ദ്രനും ആകാശത്തിലെ സർവ്വസൈന്യത്തിനും മുമ്പിൽ അവ നിരത്തിവക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല; അവ നിലത്തിനു വളമായിത്തീരും" എന്നു യഹോവയുടെ അരുളപ്പാടു. 3 "ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്നവർ എല്ലാവരും, ഞാൻ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവർ തന്നെ, ജീവനല്ല മരണം തന്നെ തിരഞ്ഞെടുക്കും" എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

പാപവും അതിന്‍റെ ശിക്ഷയും

4 "നീ അവരോടു പറയേണ്ടത്: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"ഒരുത്തൻ വീണാൽ എഴുന്നേല്ക്കുകയില്ലയോ?

ഒരുത്തൻ വഴി തെറ്റിപ്പോയാൽ മടങ്ങിവരുകയില്ലയോ?

5 യെരൂശലേമിലെ ഈ ജനം നിരന്തരമായി പിന്മാറിയിരിക്കുന്നതും

വഞ്ചന മുറുകെ പിടിച്ചുകൊണ്ട് മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്ത്?

6 ഞാൻ ശ്രദ്ധവച്ചു കേട്ടു; അവർ നേര് സംസാരിച്ചില്ല;

"അയ്യോ ഞാൻ എന്താണ് ചെയ്തത്?" എന്നു പറഞ്ഞ്

ആരും തന്‍റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല;

കുതിര യുദ്ധത്തിനായി പായുന്നതുപോലെ

ഓരോരുത്തൻ അവനവന്‍റെ വഴിക്കു തിരിയുന്നു.

7 ആകാശത്തിലെ പെരുഞാറ തന്‍റെ കാലം അറിയുന്നു;

കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു;

എന്‍റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല."

8 "ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട്"

എന്നു നിങ്ങൾ പറയുന്നത് എങ്ങനെ?

ശാസ്ത്രിമാരുടെ വ്യാജമുള്ള എഴുത്തുകോൽ

അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു.

9 ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിക്കപ്പെടും;

അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ;

അവരിൽ എന്ത് ജ്ഞാനമാണുള്ളത്?

10 അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും

അവരുടെ നിലങ്ങൾ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും;

അവർ ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു;

പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.

11 സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം സമാധാനം’ എന്നു പറഞ്ഞ്

അവർ എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവിനു

ലഘുവായി ചികിത്സിക്കുന്നു.

12 മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും;

അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല;

അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും;

അവരുടെ സന്ദർശനകാലത്ത് അവർ ഇടറിവീഴും"

എന്നു യഹോവ അരുളിച്ചെയ്യുന്നു.

13 "ഞാൻ അവരെ കൂട്ടിവരുത്തും"

എന്നു യഹോവയുടെ അരുളപ്പാടു;

മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാവുകയില്ല;

അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാവുകയില്ല;

ഇലയും വാടിപ്പോകും;

അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു."

14 "നാം അനങ്ങാതിരിക്കുന്നതെന്ത്?

കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്നു അവിടെ നശിച്ചുപോകുക;

നാം യഹോവയോടു പാപം ചെയ്യുകകൊണ്ട്

നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ച് നശിപ്പിച്ചിരിക്കുന്നു.

15 നാം സമാധാനത്തിനായി കാത്തിരുന്നു;

എന്നാൽ ഒരു നന്മയും വന്നില്ല;

രോഗശമനത്തിനായി കാത്തിരുന്നു;

എന്നാൽ ഇതാ, ഭീതിമാത്രം!"

16 അവന്‍റെ കുതിരകളുടെ മുക്കുറ ശബ്ദം

ദാനിൽനിന്നു കേൾക്കുന്നു;

അവന്‍റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടു

ദേശമെല്ലാം വിറയ്ക്കുന്നു;

അവ വന്ന് ദേശത്തെയും അതിലുള്ള സകലത്തെയും

നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.

17 "ഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും

നിങ്ങളുടെ ഇടയിൽ അയയ്ക്കും;

അവ നിങ്ങളെ കടിക്കും"

എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവിൻ്റെ ദുഃഖം

18 "അയ്യോ, എന്‍റെ സങ്കടത്തിൽ എനിക്ക് ആശ്വാസം വന്നെങ്കിൽ കൊള്ളാമായിരുന്നു;

എന്‍റെ മനസ്സു വല്ലാതെ ഉള്ളിൽ ക്ഷീണിച്ചിരിക്കുന്നു.

19 കേട്ടോ, ദൂരദേശത്തുനിന്ന് എന്‍റെ ജനത്തിന്‍റെ പുത്രി:

"സീയോനിൽ യഹോവ വസിക്കുന്നില്ലയോ?

അവളുടെ രാജാവ് അവിടെ ഇല്ലയോ" എന്നു നിലവിളിക്കുന്നു.

അവർ അവരുടെ വിഗ്രഹങ്ങളെക്കൊണ്ടും

അന്യദേശങ്ങളിലെ മിഥ്യാമൂർത്തികളെക്കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?"

20 കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു;

നാമോ രക്ഷിക്കപ്പെട്ടതുമില്ല.

21 എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവ് നിമിത്തം

ഞാനും മുറിവേറ്റ് ദുഃഖിച്ചുനടക്കുന്നു;

സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.

22 ഗിലെയാദിൽ ഔഷധം ഇല്ലയോ?

അവിടെ വൈദ്യൻ ഇല്ലയോ?

എന്‍റെ ജനത്തിൻ പുത്രിക്ക്

രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?"

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-