Publicidade

Jeremias 14

വരൾച്ച, ക്ഷാമം, വാൾ

1 വരൾച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം.

2 "യെഹൂദാ വിലപിക്കുന്നു;

അതിന്‍റെ വാതിലുകൾ തളരുന്നു;

അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു;

യെരൂശലേമിന്‍റെ നിലവിളി പൊങ്ങുന്നു.

3 അവരുടെ കുലീനന്മാർ ഭൃത്യരെ വെള്ളത്തിന് അയയ്ക്കുന്നു;

അവർ കുളങ്ങളുടെ അടുത്തുചെന്ന്, വെള്ളം കാണാതെ ഒഴിഞ്ഞപാത്രങ്ങളോടെ മടങ്ങിവരുന്നു;

അവർ ലജ്ജിച്ച് വിഷണ്ണരായി തല മൂടുന്നു.

4 ദേശത്തു മഴയില്ലാതെ നിലം ഉണങ്ങി വിണ്ടിരിക്കുന്നതിനാൽ,

ഉഴവുകാർ ലജ്ജിച്ച് തല മൂടുന്നു.

5 മാൻപേട വയലിൽ പ്രസവിച്ചിട്ട്

പുല്ല് ഇല്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.

6 കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ട്

കുറുനരികളെപ്പോലെ കിതയ്ക്കുന്നു;

സസ്യങ്ങൾ ഇല്ലാത്തതുകൊണ്ട്

അതിന്‍റെ കണ്ണ് മങ്ങിപ്പോകുന്നു.

7 യഹോവേ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ

അവിടുത്തെ നാമം നിമിത്തം പ്രവർത്തിക്കേണമേ;

ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു;

ഞങ്ങൾ അങ്ങേയോട് പാപം ചെയ്തിരിക്കുന്നു.

8 യിസ്രായേലിന്‍റെ പ്രത്യാശയും കഷ്ടകാലത്ത് അവന്‍റെ രക്ഷകനുമായുള്ള യഹോവേ,

അവിടുന്ന് ദേശത്ത് ഒരു അപരിചിതനെപ്പോലെയും

ഒരു രാത്രി പാർക്കുവാൻ മാത്രം കൂടാരം അടിക്കുന്ന

വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?

9 പരിഭ്രാന്തനായ പുരുഷനെപ്പോലെയും

രക്ഷിക്കുവാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്ത്?

എന്നാലും യഹോവേ, അങ്ങ് ഞങ്ങളുടെ മദ്ധ്യത്തിൽ ഉണ്ട്;

അവിടുത്തെ നാമം വിളിച്ചിരിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ!

10 അവർ ഇങ്ങനെ അലഞ്ഞുനടക്കുവാൻ ഇഷ്ടപ്പെട്ട്, കാൽ അടക്കിവച്ചതുമില്ല"

എന്നു യഹോവ ഈ ജനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു;

അതുകൊണ്ട് യഹോവയ്ക്ക് അവരിൽ പ്രസാദമില്ല;

അവിടുന്ന് ഇപ്പോൾതന്നെ അവരുടെ അകൃത്യത്തെ ഓർത്തു

അവരുടെ പാപങ്ങളെ സന്ദർശിക്കും."

11 യഹോവ എന്നോട്: "നീ ഈ ജനത്തിനുവേണ്ടി അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കരുത്; 12 അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കുകയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും" എന്നു അരുളിച്ചെയ്തു.

13 അതിന് ഞാൻ: "അയ്യോ, യഹോവയായ കർത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്ക് ക്ഷാമം ഉണ്ടാകുകയില്ല, ഞാൻ ഈ സ്ഥലത്ത് സ്ഥിരമായ സമാധാനം നിങ്ങൾക്ക് നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു" എന്നു പറഞ്ഞു. 14 യഹോവ എന്നോട് അരുളിച്ചെയ്തത്: "പ്രവാചകന്മാർ എന്‍റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല; അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു." 15 അതുകൊണ്ട് യഹോവ: "ഞാൻ അയയ്ക്കാതെ എന്‍റെ നാമത്തിൽ പ്രവചിക്കുകയും, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാവുകയില്ല’ എന്നു പറയുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും; 16 അവരുടെ പ്രവചനം കേട്ട ജനം യെരൂശലേമിന്‍റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായി വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാവുകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെ മേൽ പകരും.

17 നീ ഈ വചനം അവരോടു പറയേണം:

എന്‍റെ കണ്ണിൽ നിന്ന് രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ;

എന്‍റെ ജനത്തിന്‍റെ പുത്രിയായ കന്യക കഠിനമായി തകർന്നും

വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.

18 വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു കൊല്ലപ്പെട്ടവർ;

പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ട് അവശരായവർ;

പ്രവാചകനും പുരോഹിതനും ഒരുപോലെ

അവർ അറിയാത്ത ദേശത്ത് അലഞ്ഞു നടക്കുന്നു.

ജനത്തിന്‍റെ അഭയയാചന

19 അവിടുന്ന് യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ?

അങ്ങേക്ക് സീയോനോട് വെറുപ്പു തോന്നുന്നുവോ?

ഭേദമാകാത്തവണ്ണം അവിടുന്ന് ഞങ്ങളെ മുറിവേല്പിച്ചതെന്തിന്?

ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു;

ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു

എന്നാൽ ഇതാ, കഷ്ടത!

20 യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും

ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു;

ഞങ്ങൾ അങ്ങേയോടു പാപം ചെയ്തിരിക്കുന്നു.

21 അങ്ങേയുടെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ;

അങ്ങേയുടെ മഹത്വമുള്ള സിംഹാസനത്തിനു അപമാനം വരുത്തരുതേ;

ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓർക്കേണമേ;

അതിന് ഭംഗം വരുത്തരുതേ.

22 ജനതകളുടെ മിത്ഥ്യാമൂർത്തികളിൽ മഴ പെയ്യിക്കുവാൻ കഴിയുന്നവർ ഉണ്ടോ?

അല്ല, ആകാശമോ മഴ നല്കുന്നത്?

ഞങ്ങളുടെ ദൈവമായ യഹോവേ, അത് അങ്ങ് തന്നെയല്ലയോ?

അങ്ങേയ്ക്കായി ഞങ്ങൾ കാത്തിരിക്കും;

ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നത് അവിടുന്നാണല്ലോ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-