Publicidade

Jeremias 47

ഫെലിസ്ത്യരെക്കുറിച്ചുള്ള സന്ദേശം

1 ഫറവോൻ ഗസ്സയെ തോല്പിച്ചതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്.

2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും;

അത് ദേശത്തിന്മേലും അതിലുള്ള എല്ലാറ്റിന്മേലും

പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും;

അപ്പോൾ മനുഷ്യർ നിലവിളിക്കും;

ദേശനിവാസികൾ സകലരും വിലപിക്കും.

3 അവന്‍റെ ബലമുള്ള കുതിരകളുടെ കുളമ്പടിശബ്ദവും

അവന്‍റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം

ധൈര്യം ക്ഷയിച്ചിട്ട് അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.

4 ഫെലിസ്ത്യരെ എല്ലാം നശിപ്പിക്കുവാനും

സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന

സകലസഹായികളെയും ഛേദിച്ചുകളയുവാനുമുള്ള

ദിവസം വരുന്നതുകൊണ്ടു തന്നെ;

കഫ്തോർകടല്പുറത്ത് ശേഷിപ്പുള്ള

ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.

5 ഗസ്സയ്ക്ക് കഷണ്ടി ബാധിച്ചിരിക്കുന്നു;

അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോൻ നശിച്ചുപോയി;

എത്രത്തോളം നീ നിന്നെത്തന്നെ മുറിവേല്പിക്കും?

6 "അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും?

നിന്‍റെ ഉറയിൽ കടക്കുക; വിശ്രമിച്ച് അടങ്ങിയിരിക്കുക.

7 അസ്കലോനും സമുദ്രതീരത്തിനും വിരോധമായി

യഹോവ കല്പന കൊടുത്തിരിക്കുമ്പോൾ,

അടങ്ങിയിരിക്കുവാൻ അതിന് എങ്ങനെ കഴിയും?

അവിടേക്ക് അവിടുന്ന് അതിനെ നിയോഗിച്ചുവല്ലോ."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-