41 പിന്നെ, ഏലിയാവ് ആഹാബ് രാജാവിനോടു: "പോയി ഭക്ഷണപാനീയങ്ങൾ കഴിക്കുക; ഒരു ശക്തമായ മഴയുടെ മുഴക്കമുണ്ട്" എന്നു പറഞ്ഞു. 42 അങ്ങനെ, ആഹാബ് ഭക്ഷിച്ചു പാനംചെയ്യുന്നതിനു യാത്രയായി. എന്നാൽ, ഏലിയാവ് കർമേലിന്റെ മുകളിൽക്കയറി തന്റെ തല കാൽമുട്ടുകൾക്കിടയിൽവെച്ചു ഭൂമിയോളം കുനിഞ്ഞിരുന്നു.
43 "നീ പോയി കടലിനുനേരേ നോക്കുക," എന്ന് ഏലിയാവ് തന്റെ ഭൃത്യനോടു പറഞ്ഞു. അയാൾ പോയി നോക്കി.
"അവിടെ ഒന്നുമില്ല," എന്ന് അയാൾ തിരികെവന്നു പറഞ്ഞു.
ഏലിയാവ്, "പോയി നോക്കുക" എന്ന് ഏഴുപ്രാവശ്യം പറഞ്ഞു.
44 ഏഴാംപ്രാവശ്യം ദാസൻ വന്നു: "ഒരു മനുഷ്യന്റെ കൈപ്പത്തിയോളംമാത്രമുള്ള ഒരു ചെറിയമേഘം സമുദ്രത്തിൽനിന്നുയരുന്നുണ്ട്" എന്നു പറഞ്ഞു.
"നീ ചെന്ന് ആഹാബിനോട്: ‘മഴ നിന്നെ തടസ്സപ്പെടുത്തുന്നതിനുമുമ്പ് വേഗം രഥം പൂട്ടി മടങ്ങിപ്പോകുക’ എന്നു പറയുക" എന്ന് ഏലിയാവ് ഭൃത്യനോട് ആജ്ഞാപിച്ചു.
45 അതിനിടെ, ആകാശം മേഘങ്ങൾകൊണ്ടുമൂടി കറുത്തിരുണ്ടു; അതിശക്തമായ മഴ പെയ്തു. ആഹാബ് രഥത്തിലേറി യെസ്രീലിലേക്കു തിരികെപ്പോയി. 46 യഹോവയുടെ ശക്തി ഏലിയാവിന്മേൽ വന്നു. അദ്ദേഹം അര മുറുക്കി യെസ്രീലിന്റെ കവാടംവരെ ആഹാബിനു മുമ്പിലായി ഓടിയെത്തി.