ഹന്നായുടെ പ്രാർഥന
1 ഈ സംഭവത്തിനുശേഷം ഹന്നാ ഇപ്രകാരം പ്രാർഥിച്ചു:
"എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;
എന്റെ കൊമ്പ്2:1 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്; വാ. 10 കാണുക. യഹോവയിൽ ഉയർന്നിരിക്കുന്നു.
എന്റെ അധരങ്ങൾ എന്റെ ശത്രുക്കൾക്കെതിരേ പ്രശംസിക്കുന്നു,
കാരണം ഞാൻ അങ്ങയുടെ രക്ഷയിൽ ആഹ്ലാദിക്കുന്നു.
2 "യഹോവയെപ്പോലെ പരിശുദ്ധൻ ആരുമില്ല;
അങ്ങയെപ്പോലെ വേറാരുമില്ല!
നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയില്ല.2:2 പാറ, വിവക്ഷിക്കുന്നത് സുസ്ഥിരമായ ആശ്രയം.
3 "അഹന്തയോടെ ഇനിയും നിങ്ങൾ സംസാരിക്കരുത്!
നിങ്ങളുടെ അധരം അഹങ്കാരം ഉരിയാടാതിരിക്കട്ടെ!
കാരണം യഹോവ സർവജ്ഞനായ ദൈവമാകുന്നു;
അവിടന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു.
4 "വീരന്മാരുടെ വില്ല് ഒടിഞ്ഞുപോയി;
കാലിടറിയവരോ, ബലം ധരിച്ചിരിക്കുന്നു.
5 സുഭിക്ഷതയിലിരുന്നവർ ആഹാരത്തിനായി കൂലിപ്പണിക്കുപോകുന്നു;
എന്നാൽ വിശന്നലഞ്ഞിരുന്നവർ സംതൃപ്തരായിരിക്കുന്നു.
വന്ധ്യയായിരുന്നവൾ ഏഴുമക്കളെ പ്രസവിക്കുന്നു;
എന്നാൽ പുത്രസമ്പന്ന വാടിത്തളരുന്നു.
6 "യഹോവ ജീവൻ എടുക്കുകയും ജീവൻ നൽകുകയുംചെയ്യുന്നു.
അവിടന്ന് പാതാളത്തിലേക്ക് താഴ്ത്തുകയും കരകയറ്റുകയുംചെയ്യുന്നു.
7 ദാരിദ്ര്യവും സമ്പത്തും നൽകുന്നത് യഹോവതന്നെ;
താഴ്ത്തുന്നതും ഉയർത്തുന്നതും അവിടന്നുതന്നെ.
8 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്ന് ഉയർത്തുന്നു
എളിയവരെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്യുന്നു;
അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു
മഹിമയുടെ സിംഹാസനത്തിന് അവരെ അവകാശികളാക്കുന്നു.
"ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയുടേതാണ്;
അവയുടെമേൽ അവിടന്ന് ഭൂതലത്തെ ഉറപ്പിച്ചിരിക്കുന്നു.
9 തന്റെ വിശ്വസ്തസേവകരുടെ കാലടികളെ അവിടന്ന് കാക്കുന്നു,
എന്നാൽ ദുഷ്ടർ അന്ധകാരത്തിൽ നിശ്ശബ്ദരായിപ്പോകുന്നു.
"ശക്തിയാൽ ആരും ജയിക്കുന്നില്ല;
10 യഹോവയോട് എതിർക്കുന്നവർ തകർന്നുപോകുന്നു.
പരമോന്നതൻ അവർക്കെതിരേ ആകാശത്തുനിന്ന് ഇടിമുഴക്കുന്നു;
യഹോവ അഖിലാണ്ഡത്തിന്റെ അതിർത്തികളെ ന്യായംവിധിക്കുന്നു.
"അവിടന്നു തന്റെ രാജാവിനു ശക്തി നൽകുകയും
തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തുകയും ചെയ്യുന്നു."