Publicidade

Amós 1

1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു.

2 അദ്ദേഹം പറഞ്ഞു:

"യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു,

ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു;

ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു,

കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു."

ഇസ്രായേലിന്റെ അയൽരാജ്യങ്ങളുടെമേൽ ന്യായവിധി

3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"ദമസ്കോസിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം, ഇരുമ്പുമെതിവണ്ടികൊണ്ട്

അവർ ഗിലെയാദിനെ മെതിച്ചുകളഞ്ഞിരിക്കുന്നു.

4 ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും

അതു ബെൻ-ഹദദിന്റെ കോട്ടകളെ ദഹിപ്പിക്കും.

5 ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും;

ആവെൻ താഴ്വരയിലെ രാജാവിനെയും

ബെത്ത്-ഏദെനിൽ ചെങ്കോൽ വഹിക്കുന്നവനെയും ഞാൻ നശിപ്പിക്കും.

അരാമിലെ ജനം പ്രവാസികളായി കീറിലേക്കു പോകും,"

എന്ന് യഹോവയുടെ അരുളപ്പാട്.

6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"ഗസ്സയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം, ജനങ്ങളെ മുഴുവനും ബന്ദികളാക്കി

അവർ ഏദോമിനു വിറ്റിരിക്കുന്നു.

7 ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും

അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.

8 ഞാൻ, അശ്ദോദിലെ നിവാസികളെയും,

അസ്കലോനിൽ ചെങ്കോൽ വഹിക്കുന്നവനെയും നശിപ്പിക്കും.

ഫെലിസ്ത്യരിൽ അവസാനം ശേഷിക്കുന്നവനും മരിക്കുന്നതുവരെ,

ഞാൻ എക്രോനെതിരേയും എന്റെ കൈ തിരിക്കും,"

എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.

9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"സോരിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം, സഹോദരസഖ്യം അവഗണിച്ചുകൊണ്ട്

ജനങ്ങളെ മുഴുവനും അവർ ഏദോമിനു വിറ്റിരിക്കുന്നു.

10 ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും,

അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും."

11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"ഏദോമിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം, വാളുമായി അവൻ തന്റെ സഹോദരനെ പിൻതുടർന്നു,

യാതൊരനുകമ്പയും കാട്ടിയില്ല.

അവന്റെ കോപം തുടരെ ജ്വലിച്ചു;

അവന്റെ ക്രോധം കത്തിജ്വലിച്ചു.

12 ഞാൻ തേമാനിൽ അഗ്നി അയയ്ക്കും

അതു ബൊസ്രായുടെ കോട്ടകളെ ദഹിപ്പിക്കും."

13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"അമ്മോന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം, തന്റെ അതിരുകൾ വിശാലമാക്കേണ്ടതിന്

അവൻ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞു:

14 ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും

അത് അവളുടെ കോട്ടകളെ ദഹിപ്പിക്കും

യുദ്ധദിവസത്തിൽ പടയ്ക്കായുള്ള ആർപ്പുവിളികളുടെ മധ്യത്തിലും

കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെ മധ്യത്തിലുംതന്നെ.

15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകും;

അവനും അവന്റെ ഉദ്യോഗസ്ഥപ്രമുഖരും ഒരുമിച്ചുതന്നെ,"

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

Veja também

Publicidade
Amós
Ver todos os capítulos de Amós
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-