യേശു കൊടുങ്കാറ്റ് ശാന്തമാക്കുന്നു
22 ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, "നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം" എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു. 23 അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.
24 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, "പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു" എന്നു പറഞ്ഞു.
അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി. 25 അദ്ദേഹം ശിഷ്യന്മാരോട്, "നിങ്ങളുടെ വിശ്വാസം എവിടെ?" എന്നു ചോദിച്ചു.
അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, "ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു" എന്നു പരസ്പരം പറഞ്ഞു.