1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെയും യിസ്രായേൽ രാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ടു വര്‍ഷം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ.
2 അവൻ പറഞ്ഞത്:
"യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും;
യെരൂശലേമിൽനിന്ന് തന്‍റെ നാദം കേൾപ്പിക്കും.
അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും;
കർമ്മേലിന്‍റെ കൊടുമുടി വാടിപ്പോകും."
3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
"ദമാസ്കോസിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം,
അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ട് മെതിച്ചിരിക്കുകയാൽ തന്നെ,
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
4 ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും;
അത് ബെൻ-ഹദദിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.
5 ഞാൻ ദമാസ്കോസിന്‍റെ ഓടാമ്പൽ തകർത്ത്,
ആവെൻതാഴ്വരയിൽനിന്ന് നിവാസിയെയും
ഏദെൻഗൃഹത്തിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും;
അരാമ്യർ ബദ്ധന്മാരായി കീറിലേക്ക് പോകേണ്ടിവരും"
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
"ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം,
അവർ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ,
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
7 ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും;
അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.
8 ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും
അസ്കലോനിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും
ഛേദിച്ചുകളയും;
എന്‍റെ കൈ എക്രോന്‍റെ നേരെ തിരിക്കും;
ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും"
എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
"സോരിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം,
അവർ സഹോദരസഖ്യത ഓർക്കാതെ
ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിച്ചുകളഞ്ഞിരിക്കുകയാൽ,
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
10 ഞാൻ സോരിന്‍റെ മതിലിനകത്ത് ഒരു തീ അയയ്ക്കും;
അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും."
11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
"ഏദോമിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം,
അവൻ തന്‍റെ സഹോദരനെ വാളോടുകൂടി പിന്തുടർന്ന്,
തന്‍റെ കോപം സദാകാലം ജ്വലിക്കുവാൻ തക്കവിധം
അനുകമ്പ വിട്ടുകളയുകയും
ക്രോധം സദാകാലം വച്ചുകൊള്ളുകയും ചെയ്തിരിക്കുകയാൽ,
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
12 ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും;
അത് ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും."
13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
"അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം,
അവർ തങ്ങളുടെ അതിരുകൾ വിസ്താരമാക്കേണ്ടതിന്
ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കുകയാൽ,
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
14 ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും;
അത് യുദ്ധദിവസത്തിലെ ആർപ്പോടും
ചുഴലിക്കാറ്റിന്‍റെ നാളിലെ കൊടുങ്കാറ്റോടുംകൂടി
അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.
15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും;
അവനും അവന്‍റെ പ്രഭുക്കന്മാരും ഒരുപോലെ തന്നെ"
എന്ന് യഹോവ അരുളിച്ചെയ്യുന്നു.