Publicidade

Ezequiel 7

യിസ്രായേലിൻ്റെ അന്ത്യം അടുത്തിരിക്കുന്നു

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2 "മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:

‘ഇതാ അവസാനം! യിസ്രായേൽ ദേശത്തിന്‍റെ നാലുഭാഗത്തും

അവസാനം വന്നെത്തിയിരിക്കുന്നു!

3 ഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു;

ഞാൻ എന്‍റെ കോപം നിന്‍റെമേൽ അയച്ച്

നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച്

നിന്‍റെ സകലമ്ലേച്ഛതകൾക്കും നിന്നോട് പകരം ചെയ്യും.

4 എന്‍റെ കണ്ണ് നിന്നെ ആദരിക്കാതെയും

ഞാൻ കരുണ കാണിക്കാതെയും

നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നോട് പകരം ചെയ്യും;

നിന്‍റെ മ്ലേച്ഛതകൾ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും;

ഞാൻ യഹോവ എന്നു നിങ്ങൾ അറിയും."

5 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

"ഒരു അനർത്ഥം, ഒരു അനർത്ഥം ഇതാ, വരുന്നു!

6 അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു!

അത് നിന്‍റെനേരെ ഉണർന്നുവരുന്നു! ഇതാ, അത് വരുന്നു.

7 ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു;

കാലമായി, സമയം അടുത്തു;

മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്‍റെ ആർപ്പുവിളിയല്ല.

8 ഇപ്പോൾ ഞാൻ വേഗത്തിൽ എന്‍റെ ക്രോധം നിന്‍റെമേൽ പകർന്ന്,

എന്‍റെ കോപം നിന്നിൽ നിവർത്തിക്കും;

ഞാൻ നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച്

നിന്‍റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.

9 എന്‍റെ കണ്ണ് ആദരിക്കാതെയും

ഞാൻ കരുണ കാണിക്കാതെയും

നിന്‍റെ നടപ്പിനു തക്കവണ്ണം ഞാൻ നിന്നോട് പകരം ചെയ്യും;

നിന്‍റെ മ്ലേച്ഛതകൾ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും;

യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്നു നിങ്ങൾ അറിയും.

10 "ഇതാ, നാൾ; ഇതാ, അത് വരുന്നു;

നിന്‍റെ ആപത്ത് പുറപ്പെട്ടിരിക്കുന്നു;

വടി പൂത്ത് അഹങ്കാരം തളിർത്തിരിക്കുന്നു.

11 സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു;

അവരിലോ അവരുടെ കോലാഹലത്തിലോ

അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കുകയില്ല;

അവരെക്കുറിച്ചു വിലാപം ഉണ്ടാകുകയുമില്ല.

12 കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു;

അതിന്‍റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽ

വാങ്ങുന്നവൻ സന്തോഷിക്കുകയും വില്‍ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ.

13 "അവർ ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്‍റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല.

14 "അവർ കാഹളം ഊതി സകലവും ഒരുക്കുന്നു;

എന്നാൽ എന്‍റെ ക്രോധം അതിന്‍റെ സകല ജനസമൂഹത്തിന്മേലും വന്നിരിക്കുകയാൽ

ആരും യുദ്ധത്തിനു പോകുന്നില്ല,

15 പുറത്തു വാൾ, അകത്ത് മഹാമാരിയും ക്ഷാമവും;

വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും;

പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും.

16 എന്നാൽ അവരിൽ ചാടിപ്പോകുന്നവർ ചാടിപ്പോകുകയും

ഓരോരുത്തനും അവനവന്‍റെ അകൃത്യത്തെക്കുറിച്ച്

താഴ്വരകളിലെ പ്രാവുകളെപ്പോലെ

മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.

17 എല്ലാകൈകളും തളരും;

എല്ലാമുഴങ്കാലുകളും വെള്ളംപോലെ ബലഹീനമാകും.

18 അവർ രട്ടുടുക്കും;

ഭീതി അവരെ മൂടും;

സകലമുഖങ്ങളിലും ലജ്ജയും

എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.

19 "അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും;

പൊന്ന് അവർക്ക് മലമായി തോന്നും;

അവരുടെ വെള്ളിക്കും പൊന്നിനും

യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല;

അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല,

അവരുടെ വയറ് നിറയുകയും ഇല്ല;

അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ.

20 അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി ഉപയോഗിച്ചു;

അതുകൊണ്ട് അവർ അവർക്ക് മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്ക് മലമാക്കിയിരിക്കുന്നു.

21 ഞാൻ അത് അന്യന്മാരുടെ കയ്യിൽ കവർച്ചയായും

ഭൂമിയിലെ ദുഷ്ടന്മാർക്ക് കൊള്ളയായും കൊടുക്കും;

അവർ അത് അശുദ്ധമാക്കും.

22 ഞാൻ എന്‍റെ മുഖം അവരിൽ നിന്നു തിരിക്കും.

അവർ എന്‍റെ അമൂല്യസ്ഥലത്തെ അശുദ്ധമാക്കും;

കവർച്ചക്കാർ അതിനകത്ത് കടന്ന് അതിനെ അശുദ്ധമാക്കും.

23 "ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കുകയാൽ

നീ ഒരു ചങ്ങല ഉണ്ടാക്കുക.

24 ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും;

അവർ അവരുടെ വീടുകൾ കൈവശമാക്കും;

ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും;

അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.

25 നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും;

എന്നാൽ അത് ഇല്ലാതെ ഇരിക്കും.

26 അപകടത്തിന്മേൽ അപകടവും കിംവദന്തിയ്ക്കു പിന്നാലെ കിംവദന്തിയും വന്നുകൊണ്ടിരിക്കും;

അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും;

എന്നാൽ പുരോഹിതന്‍റെ പക്കൽനിന്ന് ഉപദേശവും

മൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും നഷ്ടമായിപ്പോകും.

27 രാജാവു ദുഃഖിക്കും; പ്രഭു നിരാശ്രയനാകും;

ദേശത്തെ ജനത്തിന്‍റെ കൈകൾ വിറയ്ക്കും;

ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോടു പകരം ചെയ്യും;

അവർക്ക് ന്യായമായതുപോലെ അവരെ വിധിക്കും;

ഞാൻ യഹോവ എന്നു അവർ അറിയും."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-