Publicidade

Ezequiel 30

മിസ്രയീമിനെക്കുറിച്ച് ഒരു വിലാപഗീതം

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2 മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: "അയ്യോ, കഷ്ടദിവസം!" എന്നു വിലപിക്കുവിൻ.

3 "നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു!

അത് മേഘമുള്ള ദിവസം, ജനതകളുടെ കാലം തന്നെ ആയിരിക്കും.

4 മിസ്രയീമിന്‍റെ നേരെ വാൾവരും; കൂശിൽ അതിവേദനയുണ്ടാകും

മിസ്രയീമിൽ നിഹതന്മാർ വീഴുകയും

അവർ അതിലെ ജനത്തെ അപഹരിക്കുകയും

അതിന്‍റെ അടിസ്ഥാനങ്ങൾ ഇടിക്കുകയും ചെയ്യും.

5 കൂശ്യരും പൂത്യരും ലൂദ്യരും ആയ സകല സമ്മിശ്രജനതകളും

കൂബ്യരും സഖ്യത്തിൽപെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും."

6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"മിസ്രയീമിനെ താങ്ങുന്നവർ വീഴും;

അതിന്‍റെ ബലത്തിന്‍റെ പ്രതാപം താണുപോകും;

സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും"

എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.

7 അവർ ശൂന്യദേശങ്ങളുടെ മദ്ധ്യത്തിൽ ശൂന്യമായിപ്പോകും;

അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും.

8 ഞാൻ മിസ്രയീമിനു തീ വച്ചിട്ട്,

അതിന്‍റെ സഹായികൾ എല്ലാവരും തകർന്നുപോകുമ്പോൾ

ഞാൻ യഹോവയെന്ന് അവർ അറിയും.

9 ആ നാളിൽ ദൂതന്മാർ അശ്രദ്ധരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന് കപ്പലുകളിൽ കയറി എന്‍റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ മിസ്രയീമിന്‍റെ നാളിൽ എന്നപോലെ അവർക്ക് അതിവേദന ഉണ്ടാകും; ഇതാ, അത് വരുന്നു."

10 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

"ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കയ്യാൽ

മിസ്രയീമിന്‍റെ പുരുഷാരത്തെ ഇല്ലാതെയാകും.

11 ദേശത്തെ നശിപ്പിക്കേണ്ടതിന് അവനെയും

അവനോടുകൂടെ ജനതകളിൽ ഭയങ്കരന്മാരായ അവന്‍റെ ജനത്തെയും വരുത്തും;

അവർ മിസ്രയീമിന്‍റെ നേരെ വാൾ ഊരി

ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും.

12 ഞാൻ നദികൾ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും;

ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജനതകളുടെ കയ്യാൽ ശൂന്യമാക്കും;

യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു."

13 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

"ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ച് അവരുടെ മിഥ്യാമൂർത്തികളെ നോഫിൽനിന്ന് ഇല്ലാതെയാകും;

ഇനി മിസ്രയീമിൽ നിന്ന് ഒരു പ്രഭു ഉത്ഭവിക്കുകയില്ല;

ഞാൻ മിസ്രയീമിൽ ഭയം വരുത്തും.

14 ഞാൻ പത്രോസിനെ ശൂന്യമാക്കും;

സോവാനു തീ വയ്ക്കും, നോവിൽ ന്യായവിധി നടത്തും.

15 മിസ്രയീമിന്‍റെ കോട്ടയായ സീനിൽ ഞാൻ എന്‍റെ ക്രോധം പകരും;

ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.

16 ഞാൻ മിസ്രയീമിനു തീ വയ്ക്കും;

സീൻ അതിവേദനയിൽ ആകും;

നോവ് പിളർന്നുപോകും;

നോഫ് നിരന്തരം ദുരിതത്തിലാകും.

17 ആവെനിലെയും പി-ബേസെത്തിലെയും യൗവനക്കാർ വാൾകൊണ്ടു വീഴും;

ആ പട്ടണങ്ങൾ പ്രവാസത്തിലേക്കു പോകേണ്ടിവരും.

18 ഞാൻ മിസ്രയീമിന്‍റെ നുകം ഒടിച്ച് അവളുടെ ബലത്തിന്‍റെ പ്രതാപം ഇല്ലാതാക്കുമ്പോൾ

തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും;

അവളെ ഒരു മേഘം മൂടും;

അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.

19 ഇങ്ങനെ ഞാൻ മിസ്രയീമിൽ ന്യായവിധികൾ നടത്തും;

ഞാൻ യഹോവ എന്നു അവർ അറിയും."

ഫറവോന്‍റെ കൈകൾ തകർക്കപ്പെടുന്നു

20 പതിനൊന്നാമാണ്ട്, ഒന്നാം മാസം ഏഴാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 21 "മനുഷ്യപുത്രാ, മിസ്രയീം രാജാവായ ഫറവോന്‍റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അത് വാൾ പിടിക്കുവാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന് അതിന് മരുന്ന് വച്ചുകെട്ടുകയില്ല, ചികിത്സ ചെയ്യുകയുമില്ല." 22 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഞാൻ മിസ്രയീം രാജാവായ ഫറവോനു വിരോധമായിരിക്കുന്നു; ഞാൻ അവന്‍റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നെ, ഒടിച്ചുകളയും; ഞാൻ അവന്‍റെ കൈയിൽനിന്നു വാൾ വീഴ്ത്തികളയുകയും ചെയ്യും. 23 ഞാൻ മിസ്രയീമ്യരെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും. 24 ഞാൻ ബാബേൽരാജാവിന്‍റെ ഭുജങ്ങളെ ബലപ്പെടുത്തി എന്‍റെ വാൾ അവന്‍റെ കയ്യിൽ കൊടുക്കും; ഫറവോന്‍റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവൻ അവന്‍റെ മുമ്പിൽ ഞരങ്ങും. 25 ഇങ്ങനെ ഞാൻ ബാബേൽരാജാവിന്‍റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്‍റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്‍റെ വാൾ ബാബേൽരാജാവിന്‍റെ കയ്യിൽ കൊടുത്തിട്ട്, അവൻ അതിനെ മിസ്രയീമിന്‍റെ നേരെ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും. 26 ഞാൻ മിസ്രയീമ്യരെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്നു അവർ അറിയും."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-