Publicidade

Oséias 14

അനുഗ്രഹത്തിനായി അനുതപിക്കുക

1 ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിലേക്കു മടങ്ങിവരിക.

നിന്റെ പാപങ്ങളായിരുന്നു നിന്റെ വീഴ്ചയ്ക്കു കാരണമായത്!

2 അനുതാപവാക്യങ്ങളുമായി

യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകുക.

യഹോവയോടു പറയുക:

"ഞങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കണമേ,

ഞങ്ങളുടെ അധരഫലം അർപ്പിക്കേണ്ടതിന്

ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ.

3 അശ്ശൂരിനു ഞങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല.

യുദ്ധക്കുതിരകളുടെമേൽ ഞങ്ങൾ കയറി ഓടിക്കുകയില്ല.

ഞങ്ങളുടെ സ്വന്തം കൈപ്പണിയോട്,

‘ഞങ്ങളുടെ ദൈവമേ’ എന്നു ഞങ്ങൾ ഇനി ഒരിക്കലും പറയുകയില്ല.

അനാഥനു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ.

4 "ഞാൻ അവരുടെ വിശ്വാസത്യാഗത്തെ സൗഖ്യമാക്കും

ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും,

എന്റെ കോപം അവരെവിട്ടു തിരിഞ്ഞിരിക്കുന്നല്ലോ.

5 ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും;

അവൻ ശോശന്നപ്പുഷ്പംപോലെ പുഷ്പിക്കും.

ലെബാനോനിലെ ദേവദാരുപോലെ

അവൻ ആഴത്തിൽ വേരൂന്നും;

6 അവന്റെ ഇളംകൊമ്പുകൾ വളരും.

അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്റെ തഴപ്പുപോലെയും

വാസന ലെബാനോനിലെ ദേവദാരുപോലെയും ആയിരിക്കും.

7 അവന്റെ നിഴലിൽ ഇനിയും മനുഷ്യൻ വസിക്കും;

അവർ ധാന്യംപോലെ തഴയ്ക്കും,

അവർ മുന്തിരിവള്ളിപോലെ തളിർക്കും—

ഇസ്രായേലിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റെ പ്രശസ്തിപോലെ ആയിരിക്കും.

8 എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കുംതമ്മിൽ എന്ത്?

ഞാൻ അവനു മറുപടി നൽകുകയും അവനുവേണ്ടി കരുതുകയും ചെയ്യും.

ഞാൻ തഴച്ചുവളരുന്ന സരളവൃക്ഷംപോലെ ആകുന്നു;

നിന്റെ ഫലസമൃദ്ധി എന്നിൽനിന്ന് വരുന്നു."

9 ആരാണ് ജ്ഞാനി? അവർ ഈ വസ്തുതകൾ ഗ്രഹിക്കട്ടെ.

ആരാണ് വിവേകി? അവർ ഇവ മനസ്സിലാക്കട്ടെ.

യഹോവയുടെ വഴികൾ നേരുള്ളവതന്നെ;

നീതിനിഷ്ഠർ അതിൽ നടക്കും

മത്സരികളോ, അതിൽ ഇടറിവീഴും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-