Publicidade

Oséias 6

മാനസാന്തരപ്പെടാത്ത ഇസ്രായേൽ

1 "വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം.

യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു;

എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും.

അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു;

അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും.

2 രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും;

മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും,

നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ.

3 നാം യഹോവയെ അംഗീകരിക്കുക;

അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക.

സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ

ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും.

അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും

വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ."

4 "എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം?

യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്?

നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും

അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു.

5 അതുകൊണ്ട്, എന്റെ പ്രവാചകന്മാരെക്കൊണ്ടു ഞാൻ നിന്നെ വെട്ടി,

എന്റെ വായുടെ വചനത്താൽ ഞാൻ നിന്നെ വധിച്ചു.

എന്റെ ന്യായവിധികൾ മിന്നൽപോലെ നിന്റെമേൽ പാഞ്ഞു.

6 യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്;

ഹോമയാഗങ്ങളെക്കാൾ, ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.

7 ആദാമിനെപ്പോലെ അവർ ഉടമ്പടി ലംഘിച്ചു;

അവർ എന്നോട് അവിശ്വസ്തരായിരുന്നു.

8 ഗിലെയാദ് ദുഷ്ടന്മാരുടെ പട്ടണം;

അവരുടെ കാലടികൾ രക്തത്താൽ മലിനമായിരിക്കുന്നു.

9 ഒരു മനുഷ്യനുവേണ്ടി കൊള്ളക്കാർ കാത്തിരിക്കുന്നതുപോലെ,

പുരോഹിതന്മാരുടെ കൂട്ടം കാത്തിരിക്കുന്നു;

അവർ ശേഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു,

ലജ്ജാകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നു.

10 ഇസ്രായേൽഗൃഹത്തിൽ ഞാൻ ഭയങ്കരത്വം കണ്ടിരിക്കുന്നു:

അവിടെ എഫ്രയീം വ്യഭിചാരത്തിന് ഏൽപ്പിക്കപ്പെട്ടു;

ഇസ്രായേൽ മലിനപ്പെട്ടിരിക്കുന്നു.

11 "യെഹൂദയേ, ഞാൻ നിനക്കും

ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.

"ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ,

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-