Publicidade

Habacuque 1

1 ഹബക്കൂക്ക് പ്രവാചകൻ ദർശിച്ച പ്രവാചകം.

ഹബക്കൂക്കിന്‍റെ പരാതി

2 "യഹോവേ, എത്രത്തോളം സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിക്കുകയും

അങ്ങ് കേൾക്കാതിരിക്കുകയും ചെയ്യും?

സാഹസംനിമിത്തം ഞാൻ എത്രത്തോളം അങ്ങേയോട് നിലവിളിക്കുകയും

അങ്ങ് രക്ഷിക്കാതിരിക്കുകയും ചെയ്യും?

3 അങ്ങ് എന്നെ നീതികേട് കാണുമാറാക്കുന്നതും

പീഢനം വെറുതെ നോക്കുന്നതും എന്തിന്?

കവർച്ചയും സാഹസവും എന്‍റെ മുമ്പിൽ ഉണ്ട്;

കലഹവും മത്സരവും സാധാരണം ആകുന്നു.

4 അതുകൊണ്ട് ന്യായപ്രമാണം ദുർബലമായിരിക്കുന്നു;

ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല;

ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു;

അതുകൊണ്ട് ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.

യഹോവയുടെ മറുപടി

5 ജനതകളെ ശ്രദ്ധിച്ച് നോക്കുവിൻ!

ആശ്ചര്യപ്പെട്ട് വിസ്മയിക്കുവിൻ!

ഞാൻ നിങ്ങളുടെ കാലത്ത് ഒരു പ്രവൃത്തി ചെയ്യും;

അത് വിവരിച്ചു കേട്ടാൽ നിങ്ങൾ വിശ്വസിക്കുകയില്ല.

6 ഞാൻ ക്രൂരതയും വേഗതയുമുള്ള ജനതയായ കല്ദയരെ ഉണർത്തും;

അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങൾ കൈവശമാക്കേണ്ടതിന്

ഭൂമണ്ഡലത്തിൽ ഉടനീളം സഞ്ചരിക്കുന്നു.

7 അവർ ഘോരത്വവും ഭയങ്കരത്വവുമുള്ളവർ;

അവരുടെ ന്യായവും ശ്രേഷ്ഠതയും

അവരിൽനിന്ന് തന്നെ പുറപ്പെടുന്നു.

8 അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും

വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ക്രൂരതയുമുള്ളവ;

അവരുടെ കുതിരച്ചേവകർ ഗർവ്വോടെ ഓടിക്കുന്നു;

അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്ന് വരുന്നു;

ഇരയെ പിടിക്കുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ

അവർ പറന്നുവരുന്നു.

9 അവർ എല്ലാവരും സംഹാരത്തിനായി വരുന്നു;

അവരുടെ മുഖം മുമ്പോട്ട് ബദ്ധപ്പെടുന്നു;

മണൽപോലെ അവർ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നു.

10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു;

പ്രഭുക്കന്മാരെ അവർ അവഹേളിക്കുന്നു;

അവർ ഏത് കോട്ടയെയും നിസ്സാരമായി കണ്ടു ചിരിക്കുന്നു;

അവർ മൺതിട്ട ഉയർത്തി അതിനെ പിടിക്കും.

11 അന്ന് അവൻ കാറ്റുപോലെ വീശി കടന്നുപോകുന്നു.

അവൻ അതിക്രമിച്ച് കുറ്റക്കാരനായിത്തീരും;

കാരണം സ്വന്തശക്തിയല്ലോ അവന് ദൈവം.

ഹബക്കൂക്കിന്‍റെ രണ്ടാമത്തെ പരാതി

12 എന്‍റെ ദൈവമായ യഹോവേ,

അങ്ങ് പുരാതനമേ എന്‍റെ പരിശുദ്ധ ദൈവമല്ലയോ?

ഞങ്ങൾ മരിക്കുകയില്ല;

യഹോവേ അങ്ങ് അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു;

പാറയായുള്ളോവേ, ശിക്ഷയ്ക്കായി

അങ്ങ് അവനെ നിയോഗിച്ചിരിക്കുന്നു.

13 നിർമ്മലമായ അങ്ങേയുടെ കണ്ണുകളാൽ ദോഷം കാണുവാൻ സാധ്യമല്ല.

അങ്ങേയ്ക്ക് പീഢനം സഹിക്കുവാൻ കഴിയുകയുമില്ല.

ദ്രോഹം പ്രവർത്തിക്കുന്നവരെ

അങ്ങ് വെറുതെ നോക്കുന്നത് എന്തിന്?

ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ

അങ്ങ് മിണ്ടാതിരിക്കുന്നതും എന്തിന്?

14 മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും

അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തിന്?

15 അവർ അവയെ എല്ലാം ചൂണ്ട കൊണ്ട് പിടിച്ചെടുക്കുന്നു;

അവർ വലകൊണ്ട് അവയെ വലിച്ചെടുക്കുന്നു;

കോരുവലയിൽ അവയെ ശേഖരിക്കുന്നു;

അതുകൊണ്ട് അവർ സന്തോഷിച്ച് ആനന്ദിക്കുന്നു.

16 അതുകാരണം അവര്‍ തങ്ങളുടെ വലയ്ക്ക് ബലികഴിക്കുന്നു;

കോരുവലയ്ക്ക് ധൂപം കാട്ടുന്നു;

കാരണം അവയാൽ അല്ലയോ

അവരുടെ ഓഹരി പുഷ്ടിയുള്ളതും

അവരുടെ ആഹാരം പൂര്‍ത്തിയുള്ളതുമായി തീരുന്നത്.

17 അതുനിമിത്തം അവർ തന്‍റെ വല കുടഞ്ഞ് ശൂന്യമാക്കി,

ജനതകളെ ആദരിക്കാതെ നിത്യം കൊല്ലുവാൻ പോകുമോ?

Veja também

Publicidade
Habacuque
Ver todos os capítulos de Habacuque
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-