Publicidade

Naum 3

നിനവേയ്‌ക്കെതിരായ യഹോവയുടെ ന്യായവിധി

1 രക്തപങ്കിലമായ പട്ടണത്തിന് അയ്യോ കഷ്ടം!

അത് മുഴുവനും വ്യാജവും കൊള്ളയും കൊണ്ട് നിറഞ്ഞിരിക്കുന്നു;

കവർച്ച അതിൽനിന്ന് വിട്ടുപോകുന്നതുമില്ല.

2 ചമ്മട്ടിയുടെ പ്രഹരശബ്ദം;

ചക്രങ്ങൾ ഉരുളുന്ന ശബ്ദം;

പായുന്ന കുതിരകൾ;

ഓടുന്ന രഥങ്ങൾ!

3 കുതിക്കുന്ന കുതിരപ്പട;

ജ്വലിക്കുന്ന വാൾ;

മിന്നുന്ന കുന്തം;

അനേകർ കൊല്ലപ്പെടുന്നു;

അനവധി ശവങ്ങൾ;

ശവശരീരങ്ങൾക്കു കണക്കില്ല;

അവർ ശവശരീരങ്ങളിൽ തട്ടി വീഴുന്നു.

4 വേശ്യാവൃത്തികൊണ്ട് രാജ്യങ്ങളെയും

ക്ഷുദ്രപ്രയോഗംകൊണ്ട് ജനങ്ങളെയും വില്‍ക്കുന്നവളായി,

ക്ഷുദ്രനൈപുണ്യവും സൗന്ദര്യവുമുള്ള വേശ്യയുടെ

എണ്ണമറ്റ വേശ്യാവൃത്തി നിമിത്തംതന്നെ ഇങ്ങനെ സംഭവിച്ചത്.

5 "ഞാൻ നിന്‍റെ നേരെ വരും,

ഞാൻ നിന്‍റെ വസ്ത്രാഗ്രങ്ങളെ

നിന്‍റെ മുഖംവരെ ഉയർത്തി ജനതകളെ

നിന്‍റെ നഗ്നതയും രാജ്യങ്ങളെ

നിന്‍റെ അപമാനവും കാണിക്കും"

എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

6 ഞാൻ അമേദ്ധ്യം നിന്‍റെമേൽ എറിഞ്ഞ്

നിന്നെ നീചയും നിന്ദാവിഷയവുമാക്കും.

7 അങ്ങനെ നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ട് ഓടി:

"നീനെവേ ശൂന്യമായിക്കിടക്കുന്നു;

ആർക്ക് അവളോടു സഹതാപം തോന്നും;

ഞാൻ എവിടെനിന്ന് നിനക്ക് ആശ്വാസകന്മാരെ കണ്ടെത്തും" എന്ന് പറയും.

8 നദികളുടെ ഇടയിൽ ഇരിക്കുന്നതും

ചുറ്റും വെള്ളം ഉള്ളതും സമുദ്രം കോട്ടയും മതിലും ആയിരിക്കുന്നതുമായ

നോ-അമ്മോനെക്കാൾ നീ ഉത്തമ ആകുന്നുവോ?

9 കൂശും ഈജിപ്റ്റും അവളുടെ ബലമായിരുന്നു;

അത് അതിരില്ലാത്തതായിരുന്നു;

പൂത്യരും ലൂബ്യരും

നിന്‍റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.

10 എങ്കിലും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു;

അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലയ്ക്കൽവച്ചു തകർത്തുകളഞ്ഞു;

അവളുടെ മാന്യന്മാർക്കു അവർ ചീട്ടിട്ടു;

അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.

11 അങ്ങനെ നീയും ലഹരിപിടിച്ച് ബോധംകെട്ടു വീഴും;

നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.

12 നിന്‍റെ കോട്ടകൾ എല്ലാം വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷങ്ങൾപോലെയാകും;

കുലുക്കിയാൽ അവ തിന്നുന്നവന്‍റെ വായിൽതന്നെ വീഴും.

13 നിന്‍റെ ജനം നിന്‍റെ മദ്ധ്യത്തിൽ സ്ത്രീകളെപ്പോലെ ആകുന്നു;

നിന്‍റെ ദേശത്തിന്‍റെ വാതിലുകൾ

നിന്‍റെ ശത്രുക്കൾക്ക് വിസ്താരമായി തുറന്നുകിടക്കുന്നു;

നിന്‍റെ ഓടാമ്പലുകൾ അഗ്നിക്ക് ഇരയായിത്തീർന്നിരിക്കുന്നു.

14 ഉപരോധത്തിനു വേണ്ടി വെള്ളം കോരിക്കൊള്ളുക;

നിന്‍റെ കൊത്തളങ്ങളെ ഉറപ്പിക്കുക;

ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക;

ഇഷ്ടിക ഉണ്ടാക്കുക!

15 അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും;

വാൾ നിന്നെ ഛേദിച്ച് വിട്ടിൽ എന്നപോലെ നിന്നെ തിന്നുകളയും;

വിട്ടിലിനെപ്പോലെയും വെട്ടുക്കിളിയെപ്പോലെയും

നീ നിന്നെത്തന്നെ വർദ്ധിപ്പിക്കുക.

16 നിന്‍റെ വ്യാപാരികളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ വർദ്ധിപ്പിച്ചുവല്ലോ;

വിട്ടിൽ നാശം വിതച്ച് പറന്നുപോകുന്നു.

17 നിന്‍റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും

നിന്‍റെ സേനാധിപതിമാർ ശീതമുള്ള ദിവസത്തിൽ

മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽക്കൂട്ടംപോലെയും ആകുന്നു;

സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു;

അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.

18 അശ്ശൂർരാജാവേ, നിന്‍റെ ഇടയന്മാർ ഉറങ്ങുന്നു;

നിന്‍റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു;

നിന്‍റെ ജനം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നു;

അവരെ കൂട്ടിച്ചേർക്കുവാൻ ആരുമില്ല.

19 നിന്‍റെ പരുക്കിന് ശമനമില്ല;

നിന്‍റെ മുറിവ് മാരകമാകുന്നു;

നിന്‍റെ വർത്തമാനം കേൾക്കുന്ന എല്ലാവരും നിന്നെക്കുറിച്ച് കൈകൊട്ടും;

കാരണം, നിന്‍റെ ഇടവിടാതെയുള്ള ദുഷ്ടത അനുഭവിക്കാത്തവരായി ആരുണ്ട്?

Veja também

Publicidade
Naum
Ver todos os capítulos de Naum
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-