Publicidade

Zacarias 1

അനുതാപത്തിനായുള്ള ആഹ്വാനം

1 ദാര്യാവേശിന്‍റെ രണ്ടാം വർഷം എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്‍റെ മകനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

2 "യഹോവ നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു. 3 ആകയാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്നിലേക്കു തിരിയുവിൻ’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; ‘എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 4 നിങ്ങൾ നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെപ്പോലെ ആയിത്തീരരുത്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിയുവിൻ’ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കുകയോ എനിക്ക് ചെവി തരുകയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. 5 നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ? 6 എന്നാൽ ഞാൻ എന്‍റെ ദാസന്മാരായ പ്രവാചകന്മാരോട് കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവിധം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‌വാൻ നിരൂപിച്ചതുപോലെ തന്നെ അവിടുന്ന് ഞങ്ങളോടു ചെയ്തിരിക്കുന്നു’ എന്ന് അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?"

കൊഴുന്തുചെടികളുടെ ഇടയിലെ ഒരു പുരുഷന്‍

7 ദാര്യാവേശിന്‍റെ രണ്ടാം വർഷത്തിൽ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തുനാലാം തീയതി, ഇദ്ദോവിന്‍റെ മകനായ ബേരെഖ്യാവിന്‍റെ മകനായ സെഖര്യാപ്രവാചകന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: 8 ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു. അവൻ ചോലയിലെ കൊഴുന്തുചെടികളുടെ ഇടയിൽ നിന്നു; അവന്‍റെ പിമ്പിൽ ചുവപ്പും തവിട്ടുനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു. 9 "യജമാനനേ, ഇവർ ആരാകുന്നു?" എന്നു ഞാൻ ചോദിച്ചതിന് എന്നോട് സംസാരിക്കുന്ന ദൂതൻ: "ഇവർ ആരെന്ന് ഞാൻ നിനക്ക് കാണിച്ചുതരാം" എന്ന് എന്നോട് പറഞ്ഞു.

10 എന്നാൽ കൊഴുന്തുചെടികളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: "ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിനു യഹോവ അയച്ചിരിക്കുന്നവർ തന്നെ" എന്ന് ഉത്തരം പറഞ്ഞു.

11 അവർ കൊഴുന്തുചെടികളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോട്: "ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു" എന്ന് ഉത്തരം പറഞ്ഞു.

12 എന്നാൽ യഹോവയുടെ ദൂതൻ: "സൈന്യങ്ങളുടെ യഹോവേ, ഈ എഴുപത് വർഷം അങ്ങ് കോപിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും അങ്ങ് എത്രത്തോളം കരുണ കാണിക്കാതിരിക്കും?" എന്നു ചോദിച്ചു. 13 അതിന് യഹോവ എന്നോട് സംസാരിക്കുന്ന ദൂതനോട് നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.

14 എന്നോട് സംസാരിക്കുന്ന ദൂതൻ എന്നോട് പറഞ്ഞത്: "നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ യെരൂശലേമിനും സീയോനും വേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു. 15 ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിനായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജനതകളോടു ഞാൻ അത്യന്തം കോപിക്കുന്നു.’

16 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്‍റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 17 നീ ഇനിയും പ്രസംഗിച്ചു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്‍റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കുകയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കുകയും ചെയ്യും.’"

നാലു കൊമ്പുകളും നാലു കൊല്ലന്മാരും

18 ഞാൻ തലപൊക്കി നോക്കിയപ്പോൾ നാലു കൊമ്പുകൾ കണ്ടു. 19 എന്നോട് സംസാരിക്കുന്ന ദൂതനോട്: "ഇവ എന്താകുന്നു?" എന്നു ഞാൻ ചോദിച്ചതിന്

അവൻ എന്നോട്: "ഇവ യെഹൂദായെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ" എന്ന് ഉത്തരം പറഞ്ഞു.

20 യഹോവ എനിക്ക് നാലു കൊല്ലന്മാരെ കാണിച്ചുതന്നു. 21 "ഇവർ എന്തുചെയ്യുവാൻ വന്നിരിക്കുന്നു?" എന്നു ഞാൻ ചോദിച്ചതിന്

അവൻ: "ആരും തല ഉയർത്താത്തവിധം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; കൊല്ലന്മാരോ യെഹൂദാ ദേശത്തെ ചിതറിച്ചുകളയേണ്ടതിനു കൊമ്പുയർത്തിയ ജനതകളുടെ കൊമ്പുകളെ തള്ളിയിട്ട് ജനതകളെ പേടിപ്പിക്കുവാൻ വന്നിരിക്കുന്നു" എന്നു പറഞ്ഞു.

Veja também

Publicidade
Zacarias
Ver todos os capítulos de Zacarias
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-