Publicidade

Zacarias 11

1 ലെബാനോനേ, നിന്‍റെ വാതിലുകൾ തുറക്കുക;

അഗ്നി നിന്‍റെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ!

2 ദേവദാരു വീണും മഹത്തായ മരങ്ങൾ നശിച്ചും ഇരിക്കയാൽ

സരളവൃക്ഷമേ, വിലപിക്കുക;

ഘോരവനം വീണിരിക്കുകയാൽ

ബാശാനിലെ കരുവേലങ്ങളേ, വിലപിക്കുവിൻ!

3 ഇടയന്മാരുടെ മഹത്വം നശിച്ചിട്ട് അവർ മുറയിടുന്നതു കേട്ടുവോ?

യോർദ്ദാന്‍റെ മുറ്റു കാട് നശിച്ചിട്ട്

ബാലസിംഹങ്ങളുടെ ഗർജ്ജനം കേട്ടുവോ?

4 എന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: "അറുക്കുവാനുള്ള ആടുകളെ മേയ്ക്ക. 5 അവയെ വാങ്ങുന്നവർ കുറ്റം എന്ന് കരുതാതെ അവയെ അറുക്കുന്നു; അവയെ വില്‍ക്കുന്നവരോ: ‘ഞാൻ ധനവാനായിത്തീർന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം’ എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല." 6 "ഞാൻ ഇനി ദേശനിവാസികളെ ആദരിക്കുകയില്ല" എന്നു യഹോവയുടെ അരുളപ്പാട്; "ഞാൻ മനുഷ്യരെ ഓരോരുത്തനെ അവനവന്‍റെ കൂട്ടുകാരന്‍റെ കൈയിലും അവനവന്‍റെ രാജാവിന്‍റെ കൈയിലും ഏല്പിക്കും; അവർ ദേശത്തെ തകർത്തുകളയും; അവരുടെ കൈയിൽനിന്നു ഞാൻ അവരെ രക്ഷിക്കുകയുമില്ല."

7 അങ്ങനെ അറുക്കുവാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നെ, മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ രണ്ടു കോൽ എടുത്ത് ഒന്നിന് "ഇമ്പം" എന്നും മറ്റേതിന് "ഒരുമ" എന്നും പേരിട്ടു; അങ്ങനെ ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു. 8 എന്നാൽ ഞാൻ ഒരു മാസത്തിൽ മൂന്നു ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്ക് അവരോടു വെറുപ്പുതോന്നി, അവർക്ക് എന്നോടും നീരസം തോന്നിയിരുന്നു. 9 "ഞാൻ നിങ്ങളെ മേയ്ക്കുകയില്ല; മരിക്കുന്നത് മരിക്കട്ടെ, കാണാതെപോകുന്നത് കാണാതെ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്ന് ഒന്നിന്‍റെ മാംസം തിന്നുകളയട്ടെ" എന്നു ഞാൻ പറഞ്ഞു.

10 അനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകലജനതകളോടും ചെയ്തിരുന്ന എന്‍റെ നിയമത്തെ മുറിക്കേണ്ടതിന് കോലിനെ മുറിച്ചുകളഞ്ഞു. 11 അത് ആ ദിവസത്തിൽ തന്നെ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അത് ദൈവത്തിന്‍റെ അരുളപ്പാട് എന്നു ഗ്രഹിച്ചു.

12 ഞാൻ അവരോട്: "നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ എന്‍റെ കൂലിതരുവിൻ; ഇല്ലെന്നുവരുകിൽ തരേണ്ടാ" എന്നു പറഞ്ഞു; അങ്ങനെ അവർ എന്‍റെ കൂലിയായി മുപ്പതു വെള്ളിക്കാശ് തൂക്കിത്തന്നു. 13 എന്നാൽ യഹോവ എന്നോട്: "അത് ഭണ്ഡാരത്തിൽ ഇട്ടുകളയുക; അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നെ" എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.

14 അനന്തരം ഞാൻ, യെഹൂദയും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന് ഒരുമ എന്ന മറ്റേ കോൽ മുറിച്ചുകളഞ്ഞു.

15 എന്നാൽ യഹോവ എന്നോട് കല്പിച്ചത്: "നീ ഇനി ഒരു ബുദ്ധിശൂന്യനായ ഇടയന്‍റെ ഉപകരണങ്ങൾ എടുത്തുകൊള്ളുക. 16 ഞാൻ ദേശത്തിൽ ഒരു ഇടയനെ എഴുന്നേല്പിക്കും; അവൻ കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കുകയോ മുറിവേറ്റവയെ സുഖപ്പെടുത്തുകയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളയുകയും ചെയ്യും.

17 ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന വിലകെട്ട ഇടയന് അയ്യോ കഷ്ടം!

അവന്‍റെ ഭുജത്തിനും വലംകണ്ണിനും നേരെ വാൾ!

അവന്‍റെ ഭുജം അശേഷം വരണ്ടും

വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ."

Veja também

Publicidade
Zacarias
Ver todos os capítulos de Zacarias
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-