1 യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ച് ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്.
2 സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ;
ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ;
യഹോവയായ കർത്താവ്,
തന്‍റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവ് തന്നെ,
നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ.
3 യഹോവ തന്‍റെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ഇറങ്ങി
ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു.
4 തീയുടെ മുമ്പിൽ മെഴുകുപോലെയും
മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും
പർവ്വതങ്ങൾ അവന്‍റെ കീഴിൽ ഉരുകുകയും
താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു.
5 ഇതൊക്കെയും യാക്കോബിന്‍റെ അതിക്രമംനിമിത്തവും
യിസ്രായേൽ ഗൃഹത്തിന്‍റെ പാപങ്ങൾനിമിത്തവുമാകുന്നു.
യാക്കോബിന്‍റെ അതിക്രമം എന്ത്?
ശമര്യയല്ലയോ?
യെഹൂദായുടെ പൂജാഗിരികൾ ഏവ?
യെരൂശലേം അല്ലയോ?
6 അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നു പോലെയും,
മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും;
ഞാൻ അതിന്‍റെ കല്ല് താഴ്വരയിലേക്ക് തള്ളിയിടുകയും
അതിന്‍റെ അടിസ്ഥാനങ്ങളെ തുറക്കുമാറാക്കുകയും ചെയ്യും.
7 അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും;
അതിന്‍റെ സകലവേശ്യാസമ്മാനങ്ങളും തീ പിടിച്ചുവെന്തുപോകും;
അതിലെ സകലബിംബങ്ങളെയും ഞാൻ ശൂന്യമാക്കും;
വേശ്യാസമ്മാനംകൊണ്ടല്ലയോ അവൾ അത് സ്വരൂപിച്ചത്;
അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും.
8 അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും;
ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും;
ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്,
ഒട്ടകപ്പക്ഷികളെപ്പോലെ കരയും.
9 അവളുടെ മുറിവ് സുഖപ്പെടാത്തതല്ലയോ;
അത് യെഹൂദയോളം വന്ന്,
എന്‍റെ ജനത്തിന്‍റെ ഗോപുരമായ
യെരൂശലേമിനോളം എത്തിയിരിക്കുന്നു.
10 അത് ഗത്തിൽ പ്രസ്താവിക്കരുത്;
ഒട്ടും കരയരുത്;
ബേത്ത്-അഫ്രയിൽ (പൊടിവീട്)
ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു.
11 ശാഫീർ (അലങ്കാര) നഗരനിവാസികളേ,
ലജ്ജയും നഗ്നതയും പൂണ്ട് കടന്നുപോകുവിൻ;
സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല;
ബേത്ത്-ഏസെലിന്‍റെ വിലാപം
നിങ്ങൾക്ക് അവിടെ താമസിക്കുവാൻ മുടക്കമാകും.
12 യഹോവയുടെ പക്കൽനിന്ന്
യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കുകയാൽ
മാരോത്ത് (കയ്പ്) നിവാസികൾ
നന്മയ്ക്കായി കാത്തു വിങ്ങിപ്പൊട്ടുന്നു.
13 ലാക്കീശ് (ത്വരിത) നഗരനിവാസികളേ,
കുതിരകളെ രഥത്തിനു കെട്ടുവിൻ;
അവർ സീയോൻപുത്രിക്ക് പാപകാരണമായ്ത്തീർന്നു;
യിസ്രായേലിന്‍റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു.
14 അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും;
ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാരെ നിരാശരാക്കും.
15 മാരേശാ (കൈവശം) നിവാസികളേ,
കൈവശമാക്കുന്ന ഒരുവനെ ഞാൻ നിങ്ങളുടെനേരെ വരുത്തും;
യിസ്രായേലിന്‍റെ നായകന്മാര്‍
അദുല്ലാം വരെ പോകേണ്ടിവരും.
16 നിന്‍റെ ഓമനക്കുഞ്ഞുങ്ങൾനിമിത്തം
നിന്നെത്തന്നെ ക്ഷൗരം ചെയ്തു മൊട്ടയാക്കുക;
കഴുകനെപ്പോലെ നിന്‍റെ കഷണ്ടിയെ വിസ്താരമാക്കുക;
അവർ നിന്നെ വിട്ട് പ്രവാസത്തിലേക്കു പോയല്ലോ.