Publicidade

Miquéias 1

1 യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ച് ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്.

ശമര്യയിലെ ന്യായവിധി

2 സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ;

ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ;

യഹോവയായ കർത്താവ്,

തന്‍റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവ് തന്നെ,

നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ.

3 യഹോവ തന്‍റെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ഇറങ്ങി

ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു.

4 തീയുടെ മുമ്പിൽ മെഴുകുപോലെയും

മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും

പർവ്വതങ്ങൾ അവന്‍റെ കീഴിൽ ഉരുകുകയും

താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു.

5 ഇതൊക്കെയും യാക്കോബിന്‍റെ അതിക്രമംനിമിത്തവും

യിസ്രായേൽ ഗൃഹത്തിന്‍റെ പാപങ്ങൾനിമിത്തവുമാകുന്നു.

യാക്കോബിന്‍റെ അതിക്രമം എന്ത്?

ശമര്യയല്ലയോ?

യെഹൂദായുടെ പൂജാഗിരികൾ ഏവ?

യെരൂശലേം അല്ലയോ?

6 അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നു പോലെയും,

മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും;

ഞാൻ അതിന്‍റെ കല്ല് താഴ്വരയിലേക്ക് തള്ളിയിടുകയും

അതിന്‍റെ അടിസ്ഥാനങ്ങളെ തുറക്കുമാറാക്കുകയും ചെയ്യും.

7 അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും;

അതിന്‍റെ സകലവേശ്യാസമ്മാനങ്ങളും തീ പിടിച്ചുവെന്തുപോകും;

അതിലെ സകലബിംബങ്ങളെയും ഞാൻ ശൂന്യമാക്കും;

വേശ്യാസമ്മാനംകൊണ്ടല്ലയോ അവൾ അത് സ്വരൂപിച്ചത്;

അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും.

8 അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും;

ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും;

ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്,

ഒട്ടകപ്പക്ഷികളെപ്പോലെ കരയും.

9 അവളുടെ മുറിവ് സുഖപ്പെടാത്തതല്ലയോ;

അത് യെഹൂദയോളം വന്ന്,

എന്‍റെ ജനത്തിന്‍റെ ഗോപുരമായ

യെരൂശലേമിനോളം എത്തിയിരിക്കുന്നു.

10 അത് ഗത്തിൽ പ്രസ്താവിക്കരുത്;

ഒട്ടും കരയരുത്;

ബേത്ത്-അഫ്രയിൽ (പൊടിവീട്)

ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു.

11 ശാഫീർ (അലങ്കാര) നഗരനിവാസികളേ,

ലജ്ജയും നഗ്നതയും പൂണ്ട് കടന്നുപോകുവിൻ;

സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല;

ബേത്ത്-ഏസെലിന്‍റെ വിലാപം

നിങ്ങൾക്ക് അവിടെ താമസിക്കുവാൻ മുടക്കമാകും.

12 യഹോവയുടെ പക്കൽനിന്ന്

യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കുകയാൽ

മാരോത്ത് (കയ്പ്) നിവാസികൾ

നന്മയ്ക്കായി കാത്തു വിങ്ങിപ്പൊട്ടുന്നു.

13 ലാക്കീശ് (ത്വരിത) നഗരനിവാസികളേ,

കുതിരകളെ രഥത്തിനു കെട്ടുവിൻ;

അവർ സീയോൻപുത്രിക്ക് പാപകാരണമായ്ത്തീർന്നു;

യിസ്രായേലിന്‍റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു.

14 അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും;

ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാരെ നിരാശരാക്കും.

15 മാരേശാ (കൈവശം) നിവാസികളേ,

കൈവശമാക്കുന്ന ഒരുവനെ ഞാൻ നിങ്ങളുടെനേരെ വരുത്തും;

യിസ്രായേലിന്‍റെ നായകന്മാര്‍

അദുല്ലാം വരെ പോകേണ്ടിവരും.

16 നിന്‍റെ ഓമനക്കുഞ്ഞുങ്ങൾനിമിത്തം

നിന്നെത്തന്നെ ക്ഷൗരം ചെയ്തു മൊട്ടയാക്കുക;

കഴുകനെപ്പോലെ നിന്‍റെ കഷണ്ടിയെ വിസ്താരമാക്കുക;

അവർ നിന്നെ വിട്ട് പ്രവാസത്തിലേക്കു പോയല്ലോ.

Veja também

Publicidade
Miquéias
Ver todos os capítulos de Miquéias
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-