Publicidade

Miquéias 4

യഹോവയുടെ പർവതം

1 വരും കാലങ്ങളില്‍ യഹോവയുടെ ആലയം ഉള്ള പർവ്വതം

പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും

കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും;

ജനതകൾ അവിടേക്ക് ഒഴുകിച്ചെല്ലും.

2 അനേകം വംശങ്ങളും ചെന്നു:

"വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കും

യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്കും കയറിച്ചെല്ലാം;

അവിടുന്ന് നമുക്ക് തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും

നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും"

എന്നു പറയും.

സീയോനിൽനിന്ന് ഉപദേശവും

യെരൂശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.

3 അവിടുന്ന് അനേകം ജനതകളുടെ ഇടയിൽ

ന്യായം വിധിക്കുകയും

ബഹുവംശങ്ങൾക്ക് ദൂരത്തോളം

വിധി കല്പിക്കുകയും ചെയ്യും;

അവർ തങ്ങളുടെ വാളുകളെ കലപ്പകളായും

കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും;

ജനത ജനതക്കു നേരെ വാൾ ഓങ്ങുകയില്ല;

അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല.

4 അവർ ഓരോരുത്തൻ സ്വന്തം മുന്തിരിവള്ളിയുടെ കീഴിലും

അത്തിവൃക്ഷത്തിന്‍റെ കീഴിലും പാർക്കും;

ആരും അവരെ ഭയപ്പെടുത്തുകയില്ല;

സൈന്യങ്ങളുടെ യഹോവയുടെ വായ് ഇത് അരുളിച്ചെയ്തിരിക്കുന്നു.

5 സകലജനതകളും

തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ;

നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ

എന്നും എന്നേക്കും നടക്കും.

6 "ആ നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും

ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കുകയും

7 മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കുകയും

അകന്നുപോയതിനെ മഹാജനതയാക്കുകയും

യഹോവ സീയോൻ പർവ്വതത്തിൽ

ഇന്നുമുതൽ എന്നെന്നേക്കും അവർക്ക് രാജാവായിരിക്കുകയും ചെയ്യും"

എന്നു യഹോവയുടെ അരുളപ്പാട്.

8 "നീയോ, ഏദെർ ഗോപുരമേ,

സീയോൻപുത്രിയുടെ ഗിരിയേ നിനക്കു വരും,

പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ,

നിനക്കു വരും."

യഹോവയുടെ പദ്ധതി

9 നീ ഇപ്പോൾ ഇത്ര ഉറക്കെ നിലവിളിക്കുന്നത് എന്തിന്?

നിന്‍റെ അകത്ത് രാജാവില്ലയോ?

നിന്‍റെ മന്ത്രി നശിച്ചുപോയോ?

ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്ക് വേദനപിടിക്കുന്നത് എന്ത്?

10 സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ

വേദനപ്പെട്ട് പ്രസവിക്കുക;

ഇപ്പോൾ നീ നഗരം വിട്ട് വയലിൽ പാർത്തു

ബാബേലിലേക്കു പോകേണ്ടിവരും;

അവിടെവച്ച് നീ വിടുവിക്കപ്പെടും;

അവിടെവച്ച് യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്ന് ഉദ്ധരിക്കും.

11 ‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന്

അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന

അനേകജനതകൾ ഇപ്പോൾ നിനക്ക് വിരോധമായി കൂടിയിരിക്കുന്നു.

12 എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല;

അവിടുത്തെ ആലോചന ഗ്രഹിക്കുന്നതുമില്ല;

കറ്റകൾ പോലെ അവിടുന്ന്

അവരെ കളത്തിൽ കൂട്ടുമല്ലോ.

13 "സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക;

ഞാൻ നിന്‍റെ കൊമ്പിനെ ഇരിമ്പും

നിന്‍റെ കുളമ്പുകളെ താമ്രവും ആക്കും;

നീ അനേകജനതകളെ തകർത്തുകളയുകയും

അവരുടെ ലാഭം യഹോവയ്ക്കും

അവരുടെ സമ്പത്ത് സർവ്വഭൂമിയുടെയും കർത്താവിനും

നിവേദിക്കുകയും ചെയ്യും."

Veja também

Publicidade
Miquéias
Ver todos os capítulos de Miquéias
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-