ലാസറിൻ്റെ മരണം
1 എന്നാൽ ലാസർ എന്നു പേരുള്ള ഒരുവൻ ദീനമായ്ക്കിടന്നിരുന്നു. ഇവൻ മറിയയുടെയും അവളുടെ സഹോദരിയായ മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിൽ നിന്നുള്ളവനായിരുന്നു. 2 ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടികൊണ്ട് അവന്റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നത്. 3 ആ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ചു: "കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു" എന്നു പറയിച്ചു.
4 യേശു അത് കേട്ടിട്ടു: ഈ ദീനം മരണത്തിൽ അവസാനിക്കുവാനായിട്ടല്ല, മറിച്ച് ദൈവത്തിന്റെ മഹത്വത്തിനും അത് മുഖാന്തരം ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനുമായിട്ടത്രേ എന്നു പറഞ്ഞു. 5 യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു. 6 അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടപ്പോൾ താൻ ആയിരുന്ന സ്ഥലത്ത് രണ്ടു ദിവസംകൂടി പാർത്തു. 7 അതിന്റെശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
8 ശിഷ്യന്മാർ അവനോട്: "റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നെ നിന്നെ കല്ലെറിയുവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ?" എന്നു ചോദിച്ചു.
9 അതിന് യേശു: ഒരു ദിവസത്തിൽ പന്ത്രണ്ടു മണിക്കൂർ വെളിച്ചം ഇല്ലയോ? പകൽ സമയത്ത് നടക്കുന്നവൻ പകൽവെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല. 10 രാത്രിയിൽ നടക്കുന്നവനോ അവനു വെളിച്ചം ഇല്ലാത്തതുകൊണ്ട് ഇടറുന്നു എന്നു ഉത്തരം പറഞ്ഞു. 11 ഇതു പറഞ്ഞതിനുശേഷം അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉറക്കത്തിൽനിന്ന് ഉണർത്തുവാൻ പോകുന്നു എന്നു അവരോട് പറഞ്ഞു.
12 ശിഷ്യന്മാർ അവനോട്: "കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവനു സൌഖ്യംവരും" എന്നു പറഞ്ഞു. 13 യേശു അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞത്; എന്നാൽ വിശ്രമിക്കുന്ന ഉറക്കത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് അവർ വിചാരിച്ചു.
14 അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി;