Publicidade

Oséias 7

ദുഷ്ടതയോടുള്ള യിസ്രായേലിന്‍റെ സ്നേഹം

1 ഞാൻ യിസ്രായേലിനെ സൗഖ്യമാക്കുമ്പോൾ,

എഫ്രയീമിന്‍റെ അകൃത്യങ്ങൾ വെളിച്ചത്തുവരുകയും

ശമര്യയുടെ ദുഷ്ടത വെളിപ്പെട്ടുവരുകയും ചെയ്യുന്നു;

അവർ വ്യാജം പ്രവർത്തിക്കുന്നു;

അകത്ത് കള്ളൻ കടക്കുന്നു;

പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.

2 എന്നാൽ, അവരുടെ സകല ദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന്

അവർ മനസ്സിൽ ചിന്തിക്കുന്നില്ല;

ഇപ്പോൾ അവരുടെ സ്വന്തപ്രവൃത്തികൾ അവരെ ചുറ്റിയിരിക്കുന്നു;

അവ എന്‍റെ മുമ്പാകെ ഇരിക്കുന്നു.

3 അവർ ദുഷ്ടതകൊണ്ട് രാജാവിനെയും

ഭോഷ്കുകൊണ്ട് പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.

4 അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു;

അവർ നീറിക്കത്തുന്ന അടുപ്പുപോലെ ആകുന്നു.

മാവു കുഴച്ചതുമുതൽ അത് പുളിക്കുവോളം

അപ്പക്കാരൻ തീ ആളികത്തിക്കാതിരിക്കുന്നതുപോലെ.

5 നമ്മുടെ രാജാവിന്‍റെ ഉത്സവദിവസത്തിൽ

പ്രഭുക്കന്മാർ വീഞ്ഞു കുടിച്ച് ഉന്മത്തരാകുന്നു;

അവൻ പരിഹാസികളുമായി കൂട്ടുചേരുന്നു.

6 അവർ പതിയിരിക്കുന്ന സമയത്ത്

അവരുടെ ഹൃദയം അടുപ്പുപോലെ നീറിക്കത്തുന്നു;

അവരുടെ വികാരം രാത്രിമുഴുവൻ പുകയുന്നു;

രാവിലെ അത് ജ്വലിക്കുന്ന തീപോലെ കത്തുന്നു.

7 അവരെല്ലാം അടുപ്പുപോലെ ചൂടുപിടിച്ച്,

തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു;

അവരുടെ രാജാക്കന്മാർ എല്ലാം വീണുപോയിരിക്കുന്നു;

അവരുടെ ഇടയിൽ എന്നോട് അപേക്ഷിക്കുന്നവൻ ആരുമില്ല.

8 എഫ്രയീം ജനതയോട് ഇടകലർന്നിരിക്കുന്നു;

എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.

9 അന്യജനത അവന്‍റെ ബലം തിന്നുകളഞ്ഞെങ്കിലും

അവൻ അത് അറിയുന്നില്ല;

അവന്‍റെ തല അവിടവിടെ നരച്ചിരിക്കുന്നു

എങ്കിലും അവൻ അത് അറിയുന്നില്ല.

10 യിസ്രായേലിന്‍റെ അഹംഭാവം അവന്‍റെ മുഖത്ത് പ്രകടമായിരിക്കുന്നു;

എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല;

ഈ കാര്യങ്ങളിൽ അവനെ അന്വേഷിച്ചിട്ടും ഇല്ല.

11 എഫ്രയീം ബുദ്ധികെട്ട പൊട്ടപ്രാവുപോലെ ആകുന്നു;

അവർ മിസ്രയീമിനെ വിളിക്കുകയും അശ്ശൂരിലേക്ക് പോകുകയും ചെയ്യുന്നു.

12 അവർ പോകുമ്പോൾ ഞാൻ എന്‍റെ വല അവരുടെ മേൽ വീശും;

ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും;

അവരുടെ സഭയിൽ കേൾപ്പിച്ചതുപോലെ

ഞാൻ അവരെ ശിക്ഷിക്കും.

13 അവർ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവർക്ക് അയ്യോ കഷ്ടം;

അവർ എന്നോട് അതിക്രമം ചെയ്തതുകൊണ്ട് അവർക്ക് നാശം;

ഞാൻ അവരെ വീണ്ടെടുക്കുവാൻ വിചാരിച്ചിട്ടും

അവർ എന്നോട് ഭോഷ്ക് സംസാരിക്കുന്നു.

14 അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെ

കിടക്കയിൽവച്ച് അലമുറയിടുന്നു;

അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു;

അവർ എന്നോട് മത്സരിക്കുന്നു.

15 ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ ഭുജങ്ങളെ ബലപ്പെടുത്തിയിട്ടും,

അവർ എന്‍റെ നേരെ ദോഷം നിരൂപിക്കുന്നു.

16 അവർ മടങ്ങിവരുന്നു, അത്യുന്നതനായ ദൈവത്തിന്‍റെ അടുക്കലേക്ക് അല്ലതാനും;

അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു;

അവരുടെ പ്രഭുക്കന്മാർ നാവിന്‍റെ ക്രോധം നിമിത്തം വാളുകൊണ്ട് വീഴും;

അത് മിസ്രയീം ദേശത്ത്

അവർക്ക് പരിഹാസഹേതുവായിത്തീരും.

Veja também

Publicidade
Oséias
Ver todos os capítulos de Oséias
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-