Publicidade

Oséias 9

യിസ്രായേൽ ശിക്ഷിക്കപ്പെടും

1 യിസ്രായേലേ, നീ ആനന്ദിക്കരുത്;

മറ്റു ജനതകളെപ്പോലെ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയും വേണ്ട;

നിന്‍റെ ദൈവത്തെ ഉപേക്ഷിച്ചു നീ പരസംഗം ചെയ്തിരിക്കുന്നുവല്ലോ.

ധാന്യക്കളങ്ങളിൽ എല്ലാം നിങ്ങൾ വേശ്യയുടെ കൂലിയാണല്ലോ ആഗ്രഹിച്ചത്.

2 ധാന്യക്കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല,

പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും.

3 അവർ യഹോവയുടെ ദേശത്ത് വസിക്കുകയില്ല;

എഫ്രയീം മിസ്രയീമിലേക്ക് മടങ്ങിപ്പോകുകയും

അശ്ശൂരിൽവച്ച് മലിനമായത് തിന്നുകയും ചെയ്യും.

4 അവർ യഹോവയ്ക്ക് വീഞ്ഞ് അർപ്പിക്കുകയില്ല;

അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കുകയുമില്ല;

അവർ അർപ്പിക്കുന്ന അപ്പം

അവർക്ക് വിലാപത്തിന്‍റെ അപ്പം പോലെ ആയിരിക്കും;

അത് തിന്നുന്നവനെല്ലാം അശുദ്ധനായിത്തീരും;

അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും;

അത് യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവരുകയില്ല.

5 സഭായോഗ ദിവസത്തിലും

യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്ത് ചെയ്യും?

6 അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും മിസ്രയീം അവരെ ഒരുമിച്ച് കൂട്ടും;

മോഫ് അവരെ അടക്കം ചെയ്യും;

വെള്ളികൊണ്ടുള്ള അവരുടെ മനോഹരവസ്തുക്കൾ മുൾച്ചെടികൾ കൈവശമാക്കും;

മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.

7 ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു;

പ്രതികാരദിവസം അടുത്തിരിക്കുന്നു;

നിന്‍റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തം

പ്രവാചകൻ ഭോഷനും

ആത്മപൂർണ്ണൻ ഭ്രാന്തനും

എന്ന് യിസ്രായേൽ അറിയും.

8 എഫ്രയീം എന്‍റെ ദൈവത്തിന്‍റെ നേരെ പതിയിരിക്കുന്നു;

പ്രവാചകൻ തന്‍റെ എല്ലാ വഴികളിലും വേട്ടക്കാരന്‍റെ കെണിയും

ദൈവത്തിന്‍റെ ആലയത്തിൽ പകയും നേരിടും.

9 ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു;

അവൻ അവരുടെ അകൃത്യം ഓർത്തു

അവരുടെ പാപത്തിന് ശിക്ഷ നൽകും.

10 മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ

ഞാൻ യിസ്രായേലിനെ കണ്ടിരുന്നു;

അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ

ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടിരുന്നു;

ബാൽ-പെയോരിൽ എത്തിയപ്പോൾ

അവർ തങ്ങളെത്തന്നെ ലജ്ജയായതിന് ഏല്പിച്ചു;

അവരുടെ ഇഷ്ടദേവനെപ്പോലെ അവരും മ്ലേച്ഛതയുള്ളവരായി.

11 പ്രസവമോ ഗർഭമോ ഗർഭധാരണമോ ഒന്നും ഇല്ലാതെ

എഫ്രയീമിന്‍റെ മഹത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.

12 അവർ മക്കളെ വളർത്തിയാലും

ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും;

ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ

അവർക്ക് അയ്യോ കഷ്ടം!

13 ഞാൻ എഫ്രയീമിനെ നോക്കുമ്പോൾ സോർവരെ അത് മനോഹരസ്ഥലത്തെ നടുതല പോലെ ഇരിക്കുന്നു;

എങ്കിലും എഫ്രയീം തന്‍റെ മക്കളെ ഘാതകന്‍റെ അടുക്കൽ പുറത്ത് കൊണ്ടുചെല്ലേണ്ടിവരും.

14 യഹോവേ, അവർക്ക് കൊടുക്കേണമേ;

നീ അവർക്ക് എന്തുകൊടുക്കും?

അലസിപ്പോകുന്ന ഗർഭവും

വരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കേണമേ.

15 അവരുടെ ദുഷ്ടതയെല്ലാം ഗില്ഗാലിൽവച്ച് സംഭവിച്ചു;

അവിടെവച്ച് ഞാൻ അവരെ വെറുത്തു;

അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം

ഞാൻ ഇനി അവരെ സ്നേഹിക്കാതെ

എന്‍റെ ആലയത്തിൽനിന്ന് നീക്കിക്കളയും;

അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ ആകുന്നു.

16 എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു;

അവരുടെ വേര് ഉണങ്ങിപ്പോയി;

അവർ ഫലം കായിക്കുകയില്ല;

അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും.

17 അവർ എന്‍റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട്

യഹോവ അവരെ തള്ളിക്കളയും;

അവർ ജനതയുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.

Veja também

Publicidade
Oséias
Ver todos os capítulos de Oséias
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-