Publicidade

Isaías 18

കൂശിനെതിരേയുള്ള പ്രവചനം

1 കൂശിലെ നദികൾക്കപ്പുറം

ചിറകടി ശബ്ദമുയർത്തുന്ന ദേശമേ!

2 കടൽമാർഗം ഞാങ്ങണയിൽ നിർമിച്ച ചങ്ങാടങ്ങളിൽ

സ്ഥാനപതികളെ അയയ്ക്കുന്ന ദേശമേ! നിനക്കു ഹാ കഷ്ടം!

വേഗമേറിയ സന്ദേശവാഹകരേ,

ദീർഘകായരും മൃദുചർമികളുമായ ജനങ്ങളുടെ അടുത്തേക്കു പോകുക,

അടുത്തും അകലെയുമുള്ളവർ ഭയപ്പെടുന്ന ജനങ്ങളുടെ അടുത്തേക്ക്;

അക്രമകാരികളും വിചിത്രഭാഷസംസാരിക്കുകയും ചെയ്യുന്നവരുടെ അടുത്തേക്കു പോകുക,

നദികളാൽ വിഭജിക്കപ്പെട്ട ദേശത്തു വസിക്കുന്നവരുടെ അടുത്തേക്കുതന്നെ.

3 ഭൂമിയിലെ നിവാസികളും

ഭൂതലത്തിൽ പാർക്കുന്നവരുമായ എല്ലാവരുമേ,

മലമുകളിൽ കൊടി ഉയർത്തുമ്പോൾ

നിങ്ങൾ അതു കാണും,

ഒരു കാഹളം മുഴങ്ങുമ്പോൾ

നിങ്ങൾ അതു കേൾക്കും.

4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു:

"മധ്യാഹ്നസൂര്യന്റെ ജ്വലിക്കുന്ന ചൂടുപോലെ,

കൊയ്ത്തുകാലത്തെ ചൂടിലെ തുഷാരമേഘംപോലെ,

ഞാൻ എന്റെ നിവാസസ്ഥാനത്തു നിശ്ശബ്ദനായിരുന്നുകൊണ്ടു നിരീക്ഷിക്കും."

5 പൂക്കൾകൊഴിഞ്ഞ് അത്

മുന്തിരിയായി വിളഞ്ഞുവരുമ്പോൾ

വെടിപ്പാക്കുന്ന കത്തികൊണ്ട് നാമ്പുകൾ മുറിച്ചുകളഞ്ഞ്

പടരുന്ന ശാഖകളെ അവിടന്നു വെട്ടി നീക്കിക്കളയും.

6 മലയിലെ ഇരപിടിയൻപക്ഷികൾക്കും വന്യമൃഗങ്ങൾക്കുംവേണ്ടി

അവ ഉപേക്ഷിക്കപ്പെടും;

കഴുകന്മാർ അവകൊണ്ട് വേനൽക്കാലംമുഴുവനും,

വന്യമൃഗങ്ങൾ ശീതകാലംമുഴുവനും ഉപജീവിക്കും.

7 ആ കാലത്ത്,

ദീർഘകായരും മൃദുചർമികളുമായ ജനങ്ങളുടെ അടുത്തുനിന്ന്,

അടുത്തും അകലെയുമുള്ളവർ ഭയപ്പെടുന്ന ജനങ്ങളുടെ അടുത്തുനിന്ന്;

അക്രമകാരികളും വിചിത്രഭാഷസംസാരിക്കുകയും ചെയ്യുന്നവരുടെ അടുത്തുനിന്ന്,

നദികളാൽ വിഭജിക്കപ്പെട്ട ദേശത്തു വസിക്കുന്നവരുടെ അടുത്തുനിന്നുതന്നെ,

സൈന്യങ്ങളുടെ യഹോവയുടെ നാമം വഹിക്കുന്ന സീയോൻഗിരിയിലേക്ക് അവർ കാഴ്ച കൊണ്ടുവരും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-