1 "ദാഹാർത്തരായ എല്ലാവരുമേ, വരിക,
വെള്ളത്തിങ്കലേക്കു വരിക;
നിങ്ങളിൽ പണമില്ലാത്തവരേ,
വന്ന് വാങ്ങി ഭക്ഷിക്കുക!
നിങ്ങൾ വന്ന് പണം കൊടുക്കാതെയും വില കൂടാതെയും
വീഞ്ഞും പാലും വാങ്ങുക.
2 ആഹാരമല്ലാത്തതിനുവേണ്ടി നിങ്ങൾ പണം ചെലവഴിക്കുകയും
തൃപ്തിനൽകാത്തവയ്ക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതെന്തിന്?
നിങ്ങൾ എന്റെ വാക്കു ശ്രദ്ധയോടെ കേട്ട് നല്ല ആഹാരം ഭക്ഷിക്കുക,
നിങ്ങൾ വിഭവസമൃദ്ധമായ ഭക്ഷണത്താൽ ആനന്ദിക്കും.
3 നിങ്ങൾ ചെവിചായ്ച്ചുകൊണ്ട് എന്റെ അടുക്കലേക്കു വരിക;
നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനു, ശ്രദ്ധിക്കുക.
ദാവീദിന് ഞാൻ നൽകിയ വിശ്വസ്തവാഗ്ദാനങ്ങളുമായി
ഞാൻ നിങ്ങളുമായി ഒരു ശാശ്വത ഉടമ്പടി ചെയ്യും.
4 ഇതാ, ഞാൻ അദ്ദേഹത്തെ ജനതകൾക്ക് ഒരു സാക്ഷ്യവും
രാഷ്ട്രങ്ങൾക്ക് ഭരണാധികാരിയും സൈന്യാധിപനും ആക്കിയിരിക്കുന്നു.
5 നീ അറിയാത്ത രാഷ്ട്രങ്ങളെ നീ വിളിക്കും, നിശ്ചയം,
നീ അറിഞ്ഞിട്ടില്ലാത്ത ജനതകൾ നിന്റെ അടുക്കലേക്ക് ഓടിവരും;
ഇസ്രായേലിന്റെ പരിശുദ്ധനായ,
നിന്റെ ദൈവമായ യഹോവ നിമിത്തം,
അവിടത്തെ തേജസ്സ് നിന്നെ അണിയിച്ചിരിക്കുകയാൽത്തന്നെ."
6 യഹോവയെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുക;
അവിടന്നു സമീപസ്ഥനായിരിക്കുമ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുക.