യഹോവയുടെ പ്രസാദവർഷം
1 ദരിദ്രരോടു സുവിശേഷം അറിയിക്കാൻ
യഹോവയായ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ
അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.
ഹൃദയം തകർന്നവരുടെ മുറിവു കെട്ടുന്നതിനും
തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും
ബന്ധിതരെ മോചിപ്പിക്കുന്നതിനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു.
2 യഹോവയുടെ പ്രസാദവർഷവും
നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസംഗിക്കാനും
വിലപിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും
3 സീയോനിലെ ദുഃഖിതർക്കു—
വെണ്ണീറിനു പകരം
തലപ്പാവ് അലങ്കാരമായും
വിലാപത്തിനു പകരം
ആനന്ദതൈലവും
വിഷാദഹൃദയത്തിനു പകരം
സ്തുതിയെന്ന മേലങ്കിയും നൽകുവാനും,
അവിടന്ന് എന്നെ അയച്ചിരിക്കുന്നു.
അവിടത്തെ മഹത്ത്വം വെളിപ്പെടുത്തേണ്ടതിന്
യഹോവ നട്ടുവളർത്തിയ
നീതിയുടെ ഓക്കുമരങ്ങളാണ് അവർ എന്നു വിളിക്കപ്പെടും.