1 കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു;
സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.
2 തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ
മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല.
3 ദുഷ്ടനോടുകൂടെ അപമാനവും
ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു.
4 മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും
ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു.
5 നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു
ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.
6 മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു;
അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
7 മൂഢന്റെ വായ് അവന്നു നാശം;
അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി.
8 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു;
അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
9 വേലയിൽ മടിയനായവൻ
മുടിയന്റെ സഹോദരൻ.
10 യഹോവയുടെ നാമം ബലമുള്ള ഗോപുരം;
നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.
11 ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം;
അതു അവന്നു ഉയർന്ന മതിൽ ആയിത്തോന്നുന്നു.
12 നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു;
മാനത്തിന്നു മുമ്പെ താഴ്മ.
13 കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു
അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
14 പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും;
തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം?