Publicidade

Provérbios 29

1 കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ

നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.

2 നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു;

ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു.

3 ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു;

വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.

4 രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു;

നികുതി വർദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.

5 കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ

അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.

6 ദുഷ്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു;

നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.

7 നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു;

ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.

8 പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു;

ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.

9 ജ്ഞാനിക്കും ഭോഷന്നും തമ്മിൽ വാഗ്വാദം ഉണ്ടായിട്ടു

അവൻ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.

10 രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു;

നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.

11 മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു;

ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.

12 അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ

അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.

13 ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു;

ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു.

14 അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന

രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.

15 വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു;

തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.

16 ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു;

നീതിമാന്മാരോ അവരുടെ വീഴ്ച കാണും.

17 നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാസമായ്തീരും;

അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.

18 വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു;

ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.

19 ദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ;

അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.

20 വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ?

അവനെക്കാൾ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.

21 ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു

അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.

22 കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു;

ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.

23 മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും;

മനോവിനയമുള്ളവനോ മാനം പ്രാപിക്കും.

24 കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകെക്കുന്നു;

അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.

25 മാനുഷഭയം ഒരു കണി ആകുന്നു;

യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.

26 അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു;

മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു.

27 നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പു;

സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-