Publicidade

Provérbios 27

1 നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു;

ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.

2 നിന്റെ വായല്ല മറ്റൊരുത്തൻ,

നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ.

3 കല്ലു ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു;

ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.

4 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു;

ജാരശങ്കയുടെ മുമ്പിലോ ആർക്കു നില്ക്കാം?

5 മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ.

6 സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം;

ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.

7 തിന്നു തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു;

വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം.

8 കൂടുവിട്ടലയുന്ന പക്ഷിയും

നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.

9 തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;

ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.

10 നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു;

തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുതു;

ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലതു.

11 മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു

നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.

12 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു;

അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.

13 അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക;

പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.

14 അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ

ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.

15 പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും

കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.

16 അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു;

അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാൻ പോകുന്നു.

17 ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു;

മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.

18 അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും;

യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.

19 വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു;

മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.

20 പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല;

മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.

21 വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന;

മനുഷ്യന്നോ അവന്റെ പ്രശംസ.

22 ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ടു അവിൽപോലെ ഇടിച്ചാലും

അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.

23 നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക;

നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവെക്കുക.

24 സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ;

കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

25 പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു;

പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.

26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും

കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും.

27 കോലാടുകളുടെ പാൽ നിന്റെ ആഹാരത്തിന്നും

നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും

നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-