3 പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു;
അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു.
4 പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും
ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ.
5 അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു;
അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു.
6 ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം
അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.
7 ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ;
എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.
8 നിന്റെ വഴിയെ അവളോടു അകറ്റുക;
അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
9 നിന്റെ യൗവനശക്തി അന്യന്മാർക്കും
നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.