Publicidade

Jó 18

ശൂഹ്യനായ ബിൽദാദ്

1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:

2 "നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും?

ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്കു സംസാരിക്കാം.

3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും

ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്?

4 കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ,

നിന്‍റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ?

പാറ അതിന്‍റെ സ്ഥലം വിട്ടുമാറണമോ?

5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;

അവന്‍റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല.

6 അവന്‍റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;

അവന്‍റെ ദീപം കെട്ടുപോകും.

7 അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;

അവന്‍റെ സ്വന്ത ആലോചന അവനെ തള്ളിയിടും.

8 അവന്‍റെ കാൽ വലയിൽ കുടുങ്ങിപ്പോകും;

അവൻ ചതിക്കുഴിക്കുമീതെ നടക്കും.

9 കെണി അവന്‍റെ കുതികാലിന് പിടിക്കും;

അവൻ കുടുക്കിൽ അകപ്പെടും.

10 അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും;

അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും.

11 ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;

അവന്‍റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും.

12 അവന്‍റെ അനർത്ഥം വിശന്നിരിക്കുന്നു;

വിപത്ത് അവന്‍റെ അരികിൽ ഒരുങ്ങി നില്ക്കുന്നു.

13 അത് അവന്‍റെ ദേഹാംഗങ്ങളെ തിന്നുകളയും;

മരണത്തിന്‍റെ കടിഞ്ഞൂൽ അവന്‍റെ അവയവങ്ങളെ തിന്നുകളയും.

14 അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും;

ഭീകരതയുടെ രാജാവിന്‍റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.

15 അവന് ആരുമല്ലാത്തവർ അവന്‍റെ കൂടാരത്തിൽ വസിക്കും;

അവന്‍റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.

16 അടിയിൽ അവന്‍റെ വേര് ഉണങ്ങിപ്പോകും;

മീതെ അവന്‍റെ കൊമ്പ് വാടിപ്പോകും.

17 അവന്‍റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും;

തെരുവീഥിയിൽ അവന്‍റെ പേര്‍ ഇല്ലാതാകും.

18 അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും;

ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും.

19 സ്വജനത്തിന്‍റെ ഇടയിൽ അവന് പുത്രനോ പൗത്രനോ ഇല്ലാതെയിരിക്കും;

അവന്‍റെ പാർപ്പിടം അന്യം നിന്നുപോകും.

20 അവന്‍റെ നാശത്തിനു മുമ്പ് വസിച്ചിരുന്നവര്‍ അവന്‍റെ ദിവസം കണ്ടു വിസ്മയിക്കും;

അവന്‍റെ നാശത്തിനു ശേഷം വസിച്ചിരുന്നവര്‍ അമ്പരന്ന് പോകും.

21 നീതികെട്ടവന്‍റെ വാസസ്ഥലം ഇങ്ങനെയാകുന്നു.

ദൈവത്തെ അറിയാത്തവന്‍റെ സ്ഥലം ഇങ്ങനെതന്നെ."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-18_14-04-22-