Publicidade

Jó 33

എലീഹൂ ഇയ്യോബിനെ ശാസിക്കുന്നു

1 "എന്നാൽ ഇയ്യോബേ, എന്‍റെ സംഭാഷണം കേട്ടുകൊള്ളുക;

എന്‍റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക.

2 ഇതാ, ഞാൻ ഇപ്പോൾ എന്‍റെ വായ് തുറക്കുന്നു;

എന്‍റെ വായിൽ എന്‍റെ നാവ് സംസാരിക്കുന്നു.

3 എന്‍റെ വാക്കുകൾ എന്‍റെ ഉള്ളിലെ സത്യം വെളിവാക്കും.

എന്‍റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും.

4 ദൈവത്തിന്‍റെ ആത്മാവ് എന്നെ സൃഷ്ടിച്ചു;

സർവ്വശക്തന്‍റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.

5 നിനക്കു കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക;

സന്നദ്ധനായി എന്‍റെ മുമ്പിൽ നിന്നുകൊള്ളുക.

6 ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ;

എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു.

7 എന്‍റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല;

എന്‍റെ പ്രേരണ നിനക്കു ഭാരമായിരിക്കുകയുമില്ല.

8 "ഞാൻ കേൾക്കെ നീ പറഞ്ഞതും

നിന്‍റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ:

9 ‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ;

ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല.

10 ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു;

എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു.

11 അവിടുന്ന് എന്‍റെ കാലുകളെ ആമത്തിൽ ഇടുന്നു;

എന്‍റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു.’

12 "ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം:

‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ.

13 നീ ദൈവത്തോട് എന്തിന് വാദിക്കുന്നു?

തന്‍റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് ഉത്തരം പറയുന്നില്ലല്ലോ.

14 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു;

മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും.

15 ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ,

അവർ കിടക്കമേൽ നിദ്രകൊള്ളുമ്പോൾ,

സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ,

16 അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു;

അവരെ മുന്നറിയിപ്പുകൾ കൊണ്ടു ഭയപ്പെടുത്തുന്നു.

17 മനുഷ്യനെ അവന്‍റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും

പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ.

18 അവിടുന്ന് കുഴിയിൽനിന്ന് അവന്‍റെ പ്രാണനെയും

വാളാൽ നശിക്കാതെ അവന്‍റെ ജീവനെയും രക്ഷിക്കുന്നു.

19 "തന്‍റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു;

അവന്‍റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്.

20 അതുകൊണ്ട് അവന്‍റെ ജീവൻ അപ്പവും

അവന്‍റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.

21 അവന്‍റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു;

കാണാനില്ലാതിരുന്ന അവന്‍റെ അസ്ഥികൾ പൊങ്ങിനില്‍ക്കുന്നു.

22 അവന്‍റെ പ്രാണൻ ശവക്കുഴിക്കും

അവന്‍റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.

23 "മനുഷ്യനോട് അവന്‍റെ ധർമ്മം അറിയിക്കേണ്ടതിന്

ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവനുവേണ്ടി ഉണ്ടെങ്കിൽ

24 ദൂതൻ അവനിൽ കൃപ തോന്നി:

‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ;

ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും

25 അപ്പോൾ അവന്‍റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും;

അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും.

26 അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും;

തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും;

ദൈവം മനുഷ്യന് അവന്‍റെ വിജയം പകരം കൊടുക്കും.

27 അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്:

‘ഞാൻ പാപംചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു;

അതിന് എന്നോട് പകരം ചെയ്തിട്ടില്ല.

28 ദൈവം എന്‍റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു;

എന്‍റെ ജീവൻ പ്രകാശം കണ്ടു സന്തോഷിക്കുന്നു.

29 "ഇതാ, ദൈവം രണ്ടു മൂന്നുപ്രാവശ്യം

ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു.

30 അവന്‍റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും

ജീവന്‍റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ.

31 ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക;

മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം.

32 നിനക്കു ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക;

സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്‍റെ താത്പര്യം.

33 ഇല്ലെങ്കിൽ, നീ എന്‍റെ വാക്ക് കേൾക്കുക;

മിണ്ടാതിരിക്കുക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-