Publicidade

Provérbios 1

1 യിസ്രായേൽ രാജാവായിരുന്ന ദാവീദിന്‍റെ മകനായ ശലോമോന്‍റെ സദൃശവാക്യങ്ങൾ.

ആമുഖം

2 ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും

വിവേകവചനങ്ങളെ ഗ്രഹിക്കുവാനും

3 പരിജ്ഞാനം, നീതി, ന്യായം, സത്യം

എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും

4 അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും

ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും

5 ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും,

ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും

6 സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും

ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു.

7 യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു;

ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.

ജ്ഞാനം സമ്പാദിക്കുന്നതിനുള്ള ആഹ്വാനം

8 മകനേ, അപ്പന്‍റെ പ്രബോധനം കേൾക്കുക;

അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്;

9 അവ നിന്‍റെ ശിരസ്സിന് അലങ്കാരമാലയും

നിന്‍റെ കഴുത്തിന് ആഭരണവും ആയിരിക്കും.

10 മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ

അവർക്ക് വഴങ്ങരുത്.

11 "ഞങ്ങളോടുകൂടി വരിക; നാം രക്തത്തിനായി പതിയിരിക്കുക;

നിർദ്ദോഷിയെ കാരണംകൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക.

12 പാതാളംപോലെ അവരെ ജീവനോടെയും

കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക.

13 നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും;

നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം.

14 നിനക്കു ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും;

നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും" എന്നിങ്ങനെ അവർ പറഞ്ഞാൽ,

15 മകനേ, നീ അവരുടെ വഴിക്ക് പോകരുത്;

നിന്‍റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്.

16 അവരുടെ കാൽ ദോഷം ചെയ്യുവാൻ ഓടുന്നു;

രക്തം ചൊരിയിക്കുവാൻ അവർ ബദ്ധപ്പെടുന്നു.

17 പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ.

18 അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു;

സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.

19 ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ;

അത് അവരുടെ ജീവനെ എടുത്തുകളയുന്നു.

ജ്ഞാനത്തിന്‍റെ ആഹ്വാനം

20 ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു;

അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു.

21 അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു;

നഗരകവാടങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്:

22 "ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും

പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും

ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം?

23 എന്‍റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ;

ഞാൻ എന്‍റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും;

എന്‍റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.

24 "ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും

ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും

25 നിങ്ങൾ എന്‍റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും

എന്‍റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്

26 ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും;

നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും.

27 നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും

നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ,

കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നെ.

28 "അപ്പോൾ അവർ എന്നെ വിളിക്കും;

ഞാൻ ഉത്തരം പറയുകയില്ല.

എന്നെ ജാഗ്രതയോടെ അന്വേഷിക്കും;

കണ്ടെത്തുകയുമില്ല.

29 അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ;

യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.

30 അവർ എന്‍റെ ആലോചന അനുസരിക്കാതെ

എന്‍റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട്

31 അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും

അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും.

32 ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും;

ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും.

33 എന്‍റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും

ദോഷഭയം കൂടാതെ സ്വൈരമായിരിക്കുകയും ചെയ്യും."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-